ജറുസലേം: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേലിന്റെ കൊടും ഭീകരതക്കെതിരെ പ്രതിഷേധിച്ചും ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി ബത്ലഹേം. നവജാത ശിശുക്കളെ പോലും കൊന്നൊടുക്കുന്ന ഇസ്രായേലിന്‍റെ ഭീകരതക്കെതിരായ പ്രതിഷേധമെന്ന നിലയ്ക്കാണ് ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതെന്ന് സഭാ നേതാക്കളും സിറ്റി കൌൺസിലും അറിയിച്ചു. . ഉണ്ണിയേശു ജനിച്ചുവെന്ന് പറയപ്പെടുന്ന ബത്ലഹേമിന്‍റെ തെരുവുകളില്‍ ഇത്തവണ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും അലങ്കാരവിളക്കുകളും ഉണ്ടാകില്ല.
ബത്ലഹേമിലെ പ്രധാന സഞ്ചാര കേന്ദ്രമായ മാങ്കർ സ്ക്വയറിലെയും തെരുവുകള്‍ ആളൊഴിഞ്ഞു ശൂന്യമായി കിടക്കുകയാണ്. എല്ലാ ആഘോഷങ്ങളും ഒഴിവാക്കി ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി എങ്ങും പ്രാർഥനകൾ മാത്രം. പ്രധാന തീർത്ഥാടന കേന്ദ്രമായ ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ ആൾത്തിരക്കില്ല. പുല്‍ കൂടാരങ്ങള്‍ക്കും, ക്രിസ്മസ് ട്രീകള്‍ക്കും പകരം ഉണ്ണിയേശുവിനെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഫലസ്തീനികളുടെ കഫിയ്യ ധരിപ്പിച്ച് കിടത്തിയാണ് ഇത്തവണ കൂടൊരുക്കിയത്. ഗാസയിലെ യുദ്ധം ഇസ്രായേലിന്റെ 'വംശീയ ഉന്മൂലനവും വംശഹത്യയും' ആണെന്ന് ബത്‌ലഹേം മേയർ ഹന്ന ഹനാനിയ തന്റെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. നിരപരാധികളെ സംരക്ഷിക്കുന്നതിൽ ലോക നേതാക്കളടക്കം പരാജയപ്പെട്ടുവെന്നും അവർ കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബത്ലഹേമില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഗാസ. ഇവിടെ നിരവധി ആരാധനാലയങ്ങളുമുണ്ട്. എന്നാല്‍ ഈ സ്ഥലങ്ങളിലെല്ലാം ഇന്ന് ശ്മശാന മൂകതയാണ്. ഇസ്രായേല്‍ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ഇല്ലാതാക്കി. ബത്ലഹേമിലെ ജനതയുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഗാസയിലുള്ളവരാണ്. അതുകൊണ്ട് തന്നെ പലസ്തീന്‍ ജനതയോട്ക് അവര്‍ക്ക് ഐക്യപ്പെടാതിരിക്കാനാവില്ല. ബത്ലഹേമിലെ പള്ളികളെല്ലാം ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനകൾക്ക് മാത്രമായി തുറന്നുകൊടുത്തിരിക്കുകയാണ്. ഒക്ടോബര്‍ 8-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 20,000-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളവും ഭക്ഷണവും പാർപ്പിടവുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്.