ചെന്നൈ: ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ വിമര്‍ശനമുന്നയിച്ച് പാര്‍ട്ടി വിട്ട നടി ഗായത്രി രഘുറാം കോണ്‍ഗ്രസിലേക്ക്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും ഹിന്ദു മതത്തിന്റെ പേരില്‍ അക്രമവും വിദ്വേഷവും അഴിച്ചുവിടുന്ന, ജനാധിപത്യം കവര്‍ന്നെടുക്കുന്ന ബിജെപി ഭരണം ഇനി ഇവിടെ വേണ്ടെന്നും ഗായത്രി രഘുറാം പറഞ്ഞു. കോണ്‍ഗ്രസിന്റെ 138-ാം വാര്‍ഷികത്തോടനുബന്ധിച്ച് 1380 രൂപ സംഭാവന നല്‍കിയതിന്റെ രേഖയും അവര്‍ എക്‌സില്‍ പങ്കുവെച്ചു.
'ഞങ്ങള്‍ക്ക് ഒരു പുതിയ തലമുറ വേണം. ഭരണമാറ്റമുണ്ടാകണം. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒരു കുടുംബത്തെ ഇകഴ്ത്തുന്ന ബിജെപി ഇവിടെ വേണ്ട. നമുക്ക് വേണ്ടത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവരെയല്ല, ഹിന്ദു മതത്തിന്റെ പേരില്‍ അക്രമവും വിദ്വേഷവും അഴിച്ചുവിടുന്ന, ജനാധിപത്യം കവര്‍ന്നെടുക്കുന്ന ബിജെപി ഭരണം ഇവിടെ വേണ്ട. ബിജെപിയെ ഇഷ്ടമല്ലാത്തവരും മറ്റുളളവരും കോണ്‍ഗ്രസിന് സംഭാവന നല്‍കുക'- ഗായത്രി എക്‌സില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2023 ജനുവരി മൂന്നിനാണ് ഗായത്രി രഘുറാം ബിജെപി വിട്ടത്. കെ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിജെപിയില്‍ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്നില്ലെന്നും ആരോപിച്ചാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയുടെ കള്‍ച്ചറല്‍ വിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ നേരത്തെ അണ്ണാമലെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2014-ൽ അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് അവർ ബിജെപിയിൽ ചേർന്നത്.