കാസർഗോഡ്: സംഘ്പരിവാറിനും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ. സംഘ്പരിവാര്‍ രാജ്യത്തെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും രാജ്യത്തിന്‍റെ സാമൂഹികാവസ്ഥയിൽ നിന്നും മതേതരത്വം എന്ന വാക്ക് തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കാഞ്ഞങ്ങാട് നടന്ന സെക്യുലർ ഫോറം എന്ന പരിപാടിയിലായിരുന്നു പരകാല പ്രഭാകറിന്‍റെ വിമര്‍ശനം.
'മതേതരത്വം എന്ന വാക്ക് ഉപയോഗിക്കാൻ മറ്റ് പാർട്ടികൾ പോലും മടിക്കുന്ന അവസ്ഥയിലേക്ക് സംഘ പരിവാർ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്. രാജ്യത്തെ മുസ്ലിം സമുദായത്തെ ബിജെപി തിരസ്ക്കരിക്കുകയാണ്. നിലവിലെ കേന്ദ്ര സര്‍ക്കാറിൽ മുസ്ലിം പ്രാതിനിധ്യമില്ല. വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം തകരും. രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ട്ത്തിലാകുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുകൊണ്ടല്ല അതിനെ പുനരുദ്ധരിപ്പിക്കേണ്ടത്. എന്തിനായിരുന്നു നോട്ട് നിരോധനം? തൊഴിലില്ലായ്മയും പണപ്പെരുപ്പവും കൂടി വരുന്നു. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം തന്നെ ഇല്ലാതാവുകയാണ്. അതിന് ഉദാഹരണമാണ് കാര്‍ഷിക ബില്‍. അത് പാസാക്കി പിന്നീട് വലിയ പ്രക്ഷോഭമുണ്ടായപ്പോൾ പിന്‍വലിക്കേണ്ടി വന്നു'- പരകാല പ്രഭാകർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരകാല പ്രഭാകർ രചിച്ച കേന്ദ്ര ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’എന്ന പുസ്തകം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചകള്‍ക്കിടയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെയും സാമ്പത്തിക രംഗത്തെ തകര്‍ച്ചയെയുമാണ് പുസ്തകത്തില്‍ വിമര്‍ശിക്കുന്നത്. മോദിയുടെ ഭരണം സമൂഹത്തില്‍ ഭിന്നിപ്പും വർഗീയ വിദ്വേഷവും സൃഷ്ടിക്കുമെന്ന് പുസ്തകവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.