ബെയ്ജിംഗ്: ഗാസയില്‍ ഇസ്രായേൽ തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ഇറാന്‍, സൗദി, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. ബെയ്ജിംഗില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈനീസ് ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി ഡെങ്ലി, സൌദി വിദേശ കാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുൽ കരീം എൽ കരെയ്ജി, ഇറാൻ വിദേശ കാര്യമന്ത്രി അലി ബഗേരിയ കാനി എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തിയത്.
ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കരുതെന്നും ഫലസ്തീനികളുടെ താല്പര്യം കൂടി കണക്കിലെടുത്ത് വേണം അവരുടെ ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാനെന്നും മൂന്ന് രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സ്വന്തം രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശത്തെ പിന്തുണക്കുന്നതായും അവർ വ്യക്തമാക്കി. ഗാസയിലെ സമാധാനവും സുരക്ഷയുമില്ലാത്ത സാഹചര്യത്തെക്കുറിച്ചും പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യോഗത്തില്‍ അടുത്ത ജൂണില്‍ സൗദി അറേബ്യയില്‍ സംയുക്ത യോഗം ചേരാനും ധാരണയായി. ഇറാന്‍ - സൗദി ബന്ധത്തിലെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ഇറാന്‍ - സൗദി ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതിന് ചൈന നടത്തുന്ന ഇടപെടലുകള്‍ക്ക് ഇരു രാജ്യങ്ങളും നന്ദി അറിയിക്കുകയും ചെയ്തു.