ചെന്നൈ: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും അങ്ങനെ വിശ്വസിക്കാൻ ആളുകളെ നിർബന്ധിക്കുന്നത് ആശങ്കാജനകമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഗോവ വിമാനത്താവളത്തിൽ വെച്ച് തമിഴ് യുവതിയെ ഹിന്ദി അറിയില്ലെന്നതിന്റെ പേരില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (സിഐഎസ്‌എഫ്) ഉദ്യോഗസ്ഥര്‍ അപമാനിച്ച സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിഹാസം നേരിടേണ്ടിവരുന്നു. ഹിന്ദി ദേശീയ ഭാഷയാണെന്ന തെറ്റിദ്ധാരണ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണവര്‍. ഇത്തരം സംഭവങ്ങള്‍ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു'- സ്റ്റാലിൻ എക്‌സിൽ കുറിച്ചു.
സേനാംഗങ്ങളെ മര്യാദയോടെ പെരുമാറാൻ പഠിപ്പിക്കണമെന്നും ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ചും ഭാഷാ വൈവിധ്യത്തെ കുറിച്ചും അവർ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വിവേചനത്തിന് സ്ഥാനമില്ലെന്നും എല്ലാ ഭാഷകളെയും ഒരുപോലെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര സുരക്ഷാ സേനയെ വിമർശിച്ച് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഹിന്ദി പാഠങ്ങൾ പഠിപ്പിക്കലല്ല സുരക്ഷ നിലനിർത്തലാണ് ഉദ്യോഗസ്ഥരുടെ ജോലിയെന്നാണ് ഉദയനിധി പറഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ വെച്ചാണ് സുരക്ഷാ പരിശോധനയ്ക്കിടെ തമിഴ്നാട് സ്വദേശി ശർമിളയ്ക്ക് ഹിന്ദി അറിയാത്തതില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ദുരനുഭവമുണ്ടായത്. "തമിഴ്‌നാട് ഇന്ത്യയിലാണ് എന്നും രാജ്യത്തെ എല്ലാവരും ഹിന്ദി പഠിക്കണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാല്‍ ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്ന് ശര്‍മിള വാദിച്ചു. പക്ഷെ ശര്‍മിളയുടെ വാദം അവഗണിച്ച് ഉദ്യോഗസ്ഥൻ ഗൂഗിൾ ചെയ്ത് നോക്കണമെന്ന് ഉറക്കെ പറഞ്ഞ് അവരെ അപമാനിക്കുകയായിരുന്നു.