ജെറുസലേം: ഗാസയിൽ യുദ്ധം തുടരുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹൻ. ഈ ഘട്ടത്തിൽ ഗാസയിൽ വെടി നിർത്തലിന് അംഗീകാരം നൽകുന്നത് തെറ്റായ തീരുമാനമായിരിക്കുമെന്നും അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്നും മന്ത്രി പറഞ്ഞു. 'ഇപ്പോൾ വെടി നിർത്തൽ നടപ്പിലാക്കിയാൽ അത് ഹമാസിന് ഗുണകരമായ തീരുമാനമാകും. ഇസ്രായേലിലെ ജനങ്ങൾക്ക് ഭീഷണിയുമാകും. അത് അനുവദിക്കാനാകില്ല'- കോഹൻ പറഞ്ഞു. യുദ്ധം ആരംഭിച്ചതു മുതൽ ശക്തമായ പിന്തുണ നൽകിയ അമേരിക്ക പോലും ഇസ്രയേലിന്‍റെ യുദ്ധരീതിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇസ്രായേൽ മന്ത്രിയുടെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്നും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭ അടിയന്തരപ്രമേയം പാസാക്കിയിരുന്നു. 193 അംഗങ്ങളുള്ള സഭയില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഗാസയിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഉറപ്പാക്കണമെന്നും സാധാരണക്കാരായ ജനങ്ങൾ സുരക്ഷിതരാണെന്നും അവർക്ക് സഹായങ്ങളെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുദ്ധം ആരംഭിച്ചത്തിന് ശേഷം ഇതുവരെ ഫലസ്തീനിൽ 18,600 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. വീടുകളും റോഡുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഉള്‍പ്പെടെ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് പല ഇടങ്ങളിലായി താൽക്കാലിക കാമ്പുകളിലായി കഴിയുന്നത്. അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലാണ്.
എന്നാല്‍ ഗാസയിലെ ആശുപത്രികളും സ്കൂളുകളും പള്ളികളും വിശാലമായ തുരങ്കങ്ങളും ഹമാസ് താവളങ്ങളായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഗാസയിലെ 2.4 ദശലക്ഷം ആളുകളിൽ 1.9 ദശലക്ഷം ആളുകള്‍ക്ക് നിർബന്ധിത പലായനം ചെയ്യേണ്ടി വന്നു. എന്നാല്‍ ഈ അഭയാര്‍ഥികള്‍ക്കായി 100 സഹായ ട്രക്കുകള്‍ മാത്രമാണ് എത്തുന്നതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.