ഗാസ: ഒക്‌ടോബർ 8 മുതൽ ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് കാരണം പലസ്തീനികള്‍ കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമാണെന്ന് യു എന്‍. മറ്റൊരു മാനുഷിക ദുരന്തത്തിന്‍റെ വക്കിലാണ് ഫലസ്തീന്‍ ജനതയെന്ന് യു എന്‍ വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി. ഈജിപ്തിലെ റഫ അതിർത്തി വഴി മാത്രമാണ് ഗാസയിലേക്കുള്ള ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്. അതും ഇസ്രയേല്‍ സേനയുടെ കടുത്ത പരിശോധനകള്‍ കടന്നു വേണം വരാന്‍. ആക്രമണത്തെ തുടര്‍ന്ന് 18,205 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 60% പേരും സാധാരണക്കാരാണ്.
തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബോംബാക്രമണം തുടരുകയാണ്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആശയ വിനിമയ സേവനങ്ങള്‍ തടസ്സപ്പെട്ടതിനാൽ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ഗാസ സിറ്റി, വടക്കന്‍ ഗാസ, ഖാൻ യൂനിസ്, ജബലിയ തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാസയിലെ നിരന്തരമായ ബോംബാക്രമണത്തിലും തീവ്രമായ കരയാക്രമണത്തിലും ഓരോ ഹമാസ് പോരാളികള്‍ക്കും രണ്ട് ഫലസ്തീനികള്‍ എന്ന നിരക്കില്‍ കൊലചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പേരില്‍ സാധാരണക്കാരെയാണ് ഇസ്രയേല്‍ കൊന്നൊടുക്കുന്നത്. അതിനിടെ വിഷയത്തില്‍ മധ്യസ്ഥതവഹിക്കാന്‍ ഇസ്രയേല്‍ ഖത്തറിനെ ക്ഷണിച്ചതായും വാര്‍ത്തകള്‍ ഉണ്ട്.