ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ. ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്തോനേഷ്യയും ഇന്ത്യയ്ക്ക് ഇളവ് പ്രഖ്യാപിച്ചത്. 20 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇന്തോനേഷ്യ വിസ രഹിത പ്രവേശനം അനുവദിക്കും. ഒരു മാസത്തിനുള്ളില്‍ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുമെന്ന് ഇന്തോനേഷ്യൻ ടൂറിസം വകുപ്പ് മന്ത്രി സാന്‍ഡിയാഗാ ഉനോ അറിയിച്ചു.
അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസ രഹിതപ്രവേശനം നല്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. രാജ്യത്തെ വിനോദ സഞ്ചാര മേഖല മെച്ചപ്പെടുത്താനും കൂടുതല്‍ വിദേശനാണ്യം നേടാനുമുള്ള നടപടികളുടെ ഭാഗമായാണ് നീക്കം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നേരത്തെ സഞ്ചാരികള്‍ക്ക് രാജ്യത്ത് കൂടുതല്‍ ദിവസം താമസിക്കാന്‍ സാധിക്കുന്ന ഗോള്‍ഡന്‍ വിസയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. കണക്കുകള്‍ പ്രകാരം 2019 ല്‍ 1.6 കോടിയും 2023 (ജനുവരി - ഒക്ടോബർ വരെ ) 94.9 ലക്ഷവും വിനോദ സഞ്ചാരികള്‍ ഇന്തോനേഷ്യയില്‍ എത്തിയിട്ടുണ്ട്.
പുതിയ തീരുമാനം ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാകും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ സഞ്ചാര ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇവിടം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപ് സമൂഹമാണ് ഇന്തോനേഷ്യ. ചെറുതും വലുതുമായി 17000-ത്തോളും ദ്വീപുകളുണ്ടങ്കിലും 6000-ത്തോളം ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്നത് ഇവിടുത്തെ സംസ്കാരവും കലയും ഭക്ഷണരീതിയുമാണ്. നിലവിൽ 25 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിച്ചിട്ടുണ്ട്.