മഞ്ഞുമ്മൽ ബോയ്സും ഗുണ ഗുഹയുമാണ് ഇപ്പോൾ മലയാളികളുടെ ചർച്ചാവിഷയം. ഗുണ കേവിന്റെ ഭീകരതയെക്കുറിച്ച് സംസാരിക്കാത്തയാളുകൾ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ഗുണ ഗുഹായേക്കാൾ ഭയാനകമായ മറ്റൊരിടം ജപ്പാനിലുണ്ട്. അതിഭയാനകവും ഭീതി പടര്‍ത്തുന്നതുമായ ഒരു കാടാണത്. ആളുകള്‍ ആത്മഹത്യ ചെയ്യാനായി പോകുന്ന, മരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു കൊടും വനം.
'അവോകിഗഹര വനം' അല്ലെങ്കില്‍ 'ആത്മഹത്യാ വനം' എന്നാണ് ഈ കൊടും വനം അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യാനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഈ വനത്തിന്. ഈ കാടിന് പറയാന്‍ ഒരുപാട് കഥകളുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വനത്തിനുള്ളിലേക്ക് പോയവരില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് തിരികെ വന്നത്. കണക്കുകള്‍ പ്രകാരം 2013 നും 2015 നുമിടയില്‍ 100-ല്‍ പരം ആളുകള്‍ ഇവിടെ വന്ന് ആത്മഹത്യ ചെയ്തിട്ടുണ്ട്. പലരും ആത്മഹത്യ ചെയ്യാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് ഇവിടെ എത്താറുണ്ട്. ജീര്‍ണിച്ചഴുകിയ ശവശരീരങ്ങൾ പലപ്പോഴും മരങ്ങള്‍ക്കിടയില്‍ നിന്നാകും കണ്ടെത്തുക. തുടര്‍ന്ന് ജാപ്പനീസ് അധികൃതർ ആത്മഹത്യക്കെതിരെ മുന്നറിയിപ്പ് നല്‍കുന്ന ബോർഡുകളും പോസ്റ്ററുകളുമൊക്കെ വനത്തിനു മുന്‍പില്‍ സ്ഥാപിച്ചു. ഈ പ്രത്യേക വനത്തിന്‍റെ അന്തരീക്ഷം കാണുമ്പോള്‍ തന്നെ ആളുകള്‍ക്ക് ആത്മഹത്യ പ്രവണത ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
1864-ല്‍ ജപ്പാനിലെ ഫുജി പർവ്വതത്തില്‍ വലിയ പൊട്ടിത്തെറി ഉണ്ടായി. തുടര്‍ന്ന് ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം നശിക്കുകയും വലിയൊരു ലാവ രൂപപ്പെടുകയും ചെയ്തു. പിന്നീട് ആ അഗ്നിപർവ്വതത്തിന് ചുറ്റും ഒരു വനം രൂപപ്പെട്ടു. ആ കാടാണ് അവോകിഗഹര വനം. ഇവിടെ കാന്തിക മൂലകങ്ങളുടെ നിക്ഷേപം കണ്ടെത്തിട്ടുണ്ട്. അതിനാല്‍ വടക്കുനോക്കി യന്ത്രങ്ങളും മറ്റുപകരണങ്ങളും ഇവിടെ പ്രവര്‍ത്തിക്കില്ല. മൊബൈൽ ഫോണുകൾക്ക് റേഞ്ചും ഉണ്ടാകില്ല. ഈ കാടിന്‍റെ മരണകെണിയിൽ പെട്ടുപോയാല്‍, തിരിച്ചു വരിക ബുദ്ധിമുട്ടാണ്. എന്നാല്‍ ചില സാഹസിക വിനോദ സഞ്ചാരികള്‍ ഇവിടെ കയറി തിരിച്ചെത്തിട്ടുണ്ട്. പോയ വഴി അടയാളപ്പെടുത്തിയാണ് അവര്‍ മടങ്ങിയെത്തിയത്.