ഡല്‍ഹി: അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥയെങ്കില്‍ എന്തുകൊണ്ട് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ അതു കാണുന്നില്ലെന്ന് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെകുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
അതിവേഗം വളരുന്ന ഒരു സമ്പത്ത് വ്യവസ്ഥയാണെങ്കില്‍ എന്തുകൊണ്ട് പണപ്പെരുപ്പ നിരക്കിലും തൊഴിലില്ലായ്മ നിരക്കിലും അത് കാണുന്നില്ലന്ന് പി ചിദംബരം ചോദിച്ചു. രാജ്യത്ത് നിലവില്‍ തൊഴിലാളികളുടെ അനുപാതം 46 ശതമാനമാണ്. ഇതിൽ 69 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളുമാണ്. അതില്‍ തന്നെ 50 ശതമാനത്തിൽ താഴെ പേര്‍ മാത്രമാണ് യഥാർത്ഥത്തിൽ ജോലി ചെയ്യുന്നത്. 25 വയസ്സില്‍ താഴെയുള്ള ബിരുദധാരികളായ തൊഴില്‍ രഹിതര്‍ 42 ശതമാനമാണ്. ജോലി ചെയ്യുന്നവരിൽ 57 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവര്‍. 16.3 ശതമാനം കുട്ടികൾക്ക് പോഷകാഹാരക്കുറവുണ്ട്. 35.5 ശതമാനം കുട്ടികൾ വളർച്ച മുരടിച്ചവരാണെന്നും ചിദംബരം പറഞ്ഞു. ധനമന്ത്രി അവകാശപെടുന്ന വളര്‍ച്ചാ നിരക്ക് ഈ കണക്കുകളില്‍ എന്തു കൊണ്ട് കാണുന്നില്ലെന്നും സർക്കാർ ആർക്കുവേണ്ടിയാണ്? ദരിദ്രർക്കോ പണക്കാർക്കോ എന്നും അദ്ദേഹം ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ 2023 24 രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി 7.6 ശതമാനം വളർന്നു. പക്ഷെ രാജ്യത്തിന്റെ 40 ശതമാനം സമ്പത്ത് വ്യവസ്ഥ നിയന്ത്രിക്കുന്നത് ഒരു ശതമാനം മാത്രം വരുന്ന ധനികരാണ്. ഇപ്പോള്‍ ഇവര്‍ക്ക് അനുകൂലമായ സ്ഥിതിയിലാണ്. ഒരു സാധാരണക്കാരന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ 2014 മുതൽ 2023 വരെ അരി വില 56 ശതമാനവും, ഗോതമ്പ് വില 59 ശതമാനവും, പാലിന് 61 ശതമാനവും, പരിപ്പിന് 120 ശതമാനവും വര്‍ദ്ധിച്ചതായി കാണാമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഒ ബ്രിയൻ പറഞ്ഞു. ബംഗാളിൽ 21 ലക്ഷം തൊഴിലാളികൾക്ക് എം ജി എൻ ആർ ഇ ജി എ പ്രകാരം കഴിഞ്ഞ രണ്ട് വർഷമായി വേതനം ലഭിച്ചിട്ട്. 150 ഓളം കർഷകർ ദിവസവും മരിക്കുന്നെന്നും, 23 കോടി ദരിദ്രരുള്ള രാജ്യമാണ് ഇന്ത്യയെന്നും ഇത് ഏതൊരു രാജ്യത്തേക്കാളും ഉയർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.