ഡൽഹി: ബിജെപിയ്ക്ക് അരവിന്ദ് കെജ്‌രിവാളിനെ ഭയമാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. കെജ്‌രിവാളിനെ ഭയപ്പെടുന്നതുകൊണ്ടാണ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും എഎപി സർക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു.
'കെജ്‌രിവാളിനെ ഭയപ്പെടുന്നതുകൊണ്ടാണ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്. ഡൽഹി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് വ്യാജകേസുണ്ടാക്കി പാര്‍ട്ടിയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കള്ളക്കേസുകളിലൂടെ കെജ്‌രിവാളിനെ ജയിലിലാക്കാനുള്ള ശ്രമത്തെക്കുറിച്ചും ബിജെപിയുടെ ഗൂഢാലോചനകളെക്കുറിച്ചും എഎപി പ്രവര്‍ത്തകര്‍ ക്യാംപെയ്നിലൂടെ ജനങ്ങളെ അറിയിക്കും. എല്ലാ വീടുകളിലും കയറി ലഘുലേഖകൾ വിതരണം ചെയ്യും. മുഖ്യമന്ത്രി ജയിലില്‍ പോകേണ്ടി വന്നാല്‍ രാജിവെക്കണോ അതോ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണോ എന്ന് ജനങ്ങളോട് ചോദിക്കും'- സൗരഭ് ഭരദ്വാജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആരും കെജ്‌രിവാളിനെ കള്ളക്കേസില്‍ കുടുക്കിയിട്ടില്ലെന്നും മദ്യ കുംഭകോണ കേസ് അദ്ദേഹത്തിലെത്തി നിൽക്കുക യാണെന്നും ബിജെപിയുടെ ഡൽഹി ഘടകം മേധാവി വീരേന്ദ്ര സച്ച്‌ദേവ പ്രതികരിച്ചു. അടുത്ത 15 മാസത്തിനുള്ളിൽ ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലുമായി ആം ആദ്മി പാർട്ടിക്ക് ഇരട്ട പരാജയം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.