ലക്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ ഭിത്തിയില്‍ വീണ്ടും കറകള്‍ പ്രത്യക്ഷപ്പെടുന്നു. പച്ച നിറത്തിലുള്ള കറകള്‍ വ്യാപകമായി കണ്ടു തുടങ്ങി. ഇത് താജ്മഹലിന്റെ ഭംഗിയ്ക്ക് കോട്ടം വരുത്തുമോ എന്ന ആശങ്കയിലാണ് പുരാവസ്തു ഗവേഷകര്‍. 2015-ലാണ് ആദ്യമായി ഇത്തരത്തിൽ പച്ചയും തവിട്ടും നിറങ്ങളിലുള്ള കറകള്‍ പ്രത്യക്ഷപ്പെട്ടത്. ഗോള്‍ഡി കൈറോണോമസ് എന്ന പ്രാണിയാണ് ഈ കറകള്‍ക്ക് പിന്നിലെന്ന് അധികൃതര്‍ കണ്ടെത്തി. മഡ് പാക്കുകള്‍ ഉപയോഗിച്ച് ഈ കറകള്‍ നീക്കം ചെയ്യുകയും ചെയ്തു. അന്ന് ഇത് ഒരു താത്കാലിക പ്രശ്നമായായിരുന്നു എന്നാണ് കരുതിയത്. എന്നാല്‍ 2020 ഒഴിച്ച് എല്ലാ വര്‍ഷവും രണ്ട് തവണയെന്ന കണക്കിൽ ഈ കറ കണ്ടു തുടങ്ങി ( 2020-ൽ ആഗ്രയിൽ മലിനീകരണ തോത് വളരെ കുറവായിരുന്നു).
യമുനാനദിയുടെ തീരത്താണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. നദീതീരത്തുള്ള പ്രാണികളുടെ മലമൂത്രവിസര്‍ജ്ജനം കൊണ്ടാണ് ഇത്തരത്തില്‍ കറകള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് എഎസ്‌ഐയിലെ ആര്‍ക്കിയോളജിസ്റ്റ് രാജ്കുമാര്‍ പട്ടേല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തുടക്കത്തില്‍ നിര്‍ദ്ദേശിച്ചത് ഡിസ്റ്റില്‍ഡ് വാട്ടര്‍ പഞ്ഞിയില്‍ മുക്കി തുടയ്ക്കാനാണ്. പക്ഷെ ഒരു വര്‍ഷത്തിനുശേഷം വീണ്ടും കറകള്‍ പ്രത്യക്ഷപ്പെടുന്നതായി കണ്ടെത്തിയതിനാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം തേടിയുള്ള അന്വേഷണത്തിലാണ് പുരാവസ്തു ഗവേഷകര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'യമുനാനദിക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന താജ്മഹലിന്റെ വടക്കു ഭാഗത്തായാണ് കറകള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. ഇത് എല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് കൂടുതലാകുന്നത്. പക്ഷെ ഈ വര്‍ഷം നവംബര്‍ അവസാനം വരേയും കറകള്‍ കണ്ടെത്തിയതിനാല്‍ പ്രാണികള്‍ അസാധാരണമാംവിധം കൂടിയിട്ടുണ്ടെന്നുവേണം മനസ്സിലാക്കാന്‍. എഎസ് ഐയുടെ കെമിക്കല്‍ ബ്രാഞ്ച് സംഘം ഇതിന് പരിഹാരം കാണാന്‍ വിശദമായ പഠനം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. പട്ടേല്‍ രാജ്കുമാര്‍ പറഞ്ഞു.