ഹൈദരാബാദ്: തെലങ്കാനയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. ഭരണ വിരുദ്ധ വികാരം രൂക്ഷമായ സംസ്ഥാനത്ത് ഭരണകക്ഷിയായ ബിആർഎസ് കോൺഗ്രസിൽ നിന്നും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിര്‍ത്താം എന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു.
ജൂബിലി ഹിൽസിലെ കോൺഗ്രസ് സ്ഥാനാർത്ഥി മുൻ ക്രിക്കറ്റ് താരം മൊഹമ്മദ് അസ്ഹറുദ്ദീൻ, ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, ഡൽഹി മദ്യക്കേസിൽ ചോദ്യം ചെയ്യപ്പെട്ട ബിആർഎസ് നിയമസഭാംഗം കെ കവിത, തെലങ്കാന മന്ത്രി കെ ടി രാമറാവു ഉൾപ്പെടെ നിരവധി പ്രമുഖര്‍ രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം രാവിലെ 9 മണിവരെ 8.52 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ നവീൻ നഗറിലാണ് ബിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു (കെസിആര്‍) വോട്ട് രേഖപ്പെടുത്തുക. 2014-ൽ രൂപീകൃതമായ തെലങ്കാനയുടെ 'സ്ഥാപക പിതാവ്' എന്നാണ് അണികള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വലിയ വിജയമാണ് തെലങ്കാനയില്‍ ബി ആര്‍ എസ് നേടിയത്. എന്നാല്‍ രേവന്ത് റെഡ്ഡിയെന്ന യുവ നേതാവിനുകീഴില്‍ അഭൂതപൂര്‍വമായ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ബിജെപിക്കെതിരെ നേടിയ വമ്പിച്ച വിജയം തെലങ്കാനയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
അതേസമയം, ദക്ഷിണേന്ത്യയിൽ എവിടെയും അധികാരമില്ലാത്ത ബിജെപിക്ക് തെലങ്കാനയിലും ഒട്ടും പ്രതീക്ഷയില്ല. കോണ്‍ഗ്രസും ബിആർഎസും മാത്രമാണ് ചിത്രത്തില്‍. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി കണക്കാക്കപ്പെടുന്ന ഈ റൗണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് തെലങ്കാന. വോട്ടെണ്ണൽ ഞായറാഴ്ച നടക്കും.