രാജസ്ഥാൻ: തന്റെ മനസ് എപ്പോഴും കോണ്‍ഗ്രസിനൊപ്പമായിരുന്നെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. തന്റെ കുടുംബം പരമ്പരാഗതമായി കോണ്‍ഗ്രസ് കുടുംബമാണെന്നും ജനസേവനത്തിനും സാമൂഹ്യസേവനത്തിനുംവേണ്ടിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ടിക്കാറാം മീണ പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ' ഒരു കോൺഗ്രസ്സ് കുടുംബമാണ് എന്റെത്. അച്ഛൻ സ്വാതന്ത്രസമര സേനാനിയായിരുന്നു. സഹോദരൻ മൂന്ന് തവണ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പഞ്ചായത്തിൽ ജയിച്ചതാണ്. കോണ്ഗ്രസ്സും ബിജെപിയും രാഷ്ട്രീയ പ്രവേശനത്തിനായി സമീപിച്ചിരുന്നു എന്നാൽ എനിക്ക് കോൺഗ്രസ്സിൽ ചേരണമെന്നായിരുന്നു'- ടിക്കാറാം മീണ പറഞ്ഞു.
കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിൽ ചേരാനുളള തന്റെ തീരുമാനത്തിന്ന് പിന്തുണ നൽകിയതെന്നും ഇപ്പോൾ സജീവമായി പർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മാനിഫെസ്റ്റോ കമ്മിറ്റിയിൽ അംഗമാണ്. രാജസ്ഥാനിൽ ജനക്ഷേമ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തണം. കേരളത്തിലെ നല്ല പദ്ധതികൾ രാജസ്ഥാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. പാർട്ടി അവസരം നൽകിയാൽ മത്സരിക്കും. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കോൺഗ്രസിനെ ഇത്തവണ രാജസ്ഥാനിൽ തുണയ്ക്കുമെന്നാണ് പ്രതീക്ഷ'- ടിക്കാറാം മീണ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരള മോഡൽ വികസനം നടപ്പാക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് താൻ എൽഡിഎഫിനെ പ്രശംസിച്ചു എന്ന് ചിലർ പ്രചരിപ്പിച്ചിരുന്നെന്നും ഇപ്പോഴത്തെ സർക്കാരിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. '1947 മുതൽ ഒരുപാട് സർക്കാരുകള്‍ വന്നിട്ടുണ്ട്. അവരുടെ ഒക്കെ പ്രവർത്തനത്തിലൂടെ കേരളത്തിന് ആരോഗ്യമേഖലയിലും സാക്ഷരതയിലും ഹ്യൂമൻ ഡെവലപ്പ്മെന്‍റ് ഇൻഡെക്സിലും മുന്നേറാൻ സാധിച്ചിട്ടുണ്ട്. അത്തരം നല്ല പദ്ധതികൾ രാജസ്ഥാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. കേരളം മാത്രമല്ല എവിടെയാണെങ്കിലും നല്ല കാര്യങ്ങള്‍ രാജസ്ഥാന്‍റെ പ്രകടനപത്രികയിൽ വേണമെന്ന് ആഗ്രഹിക്കുന്നു. ഇത്തരം മാറ്റങ്ങൾ തെരഞ്ഞെടുപ്പിനെ അനുകൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നു'- ടിക്കാറാം മീണ കൂട്ടിച്ചേർത്തു.