മുംബൈ: ആരാധകനെ തല്ലിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് നടന്‍ നാനാ പടേക്കര്‍. സീൻ റിഹേഴ്സലിന്റെ ഭാഗമാണെന്ന് കരുതിയാണ് തല്ലിയത് എന്നാണ് നാനാ പടേക്കറിന്റെ വിശദീകരണം. എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാനാ പടേക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ നാനാ പടേക്കര്‍ തല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് നടനെതിരെ വ്യാപക വിമർശനമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നാനാ പടേക്കർ മാപ്പുപറഞ്ഞ് രംഗത്തെത്തിയത്.
"ഞാന്‍ ഒരു കുട്ടിയെ തല്ലുന്ന വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ അത് ഞങ്ങളുടെ സിനിമയിലെ ഒരു രംഗമായിരുന്നു. എന്നെ പുറകില്‍ നിന്ന് ഒരാള്‍ ശല്യം ചെയ്യുന്നതും ഞാന്‍ അയാളെ അടിച്ച് ഓടിക്കുന്നതുമാണ് സീനിലുളളത്. ആദ്യം ഒരു തവണ റിഹേഴ്സൽ ചെയ്തു. ഒന്നുകൂടെ ചെയ്യാമെന്ന് ഡയറക്ടർ പറഞ്ഞു. അപ്പോഴാണ് അയാൾ സെൽഫിയെടുക്കാൻ അടുത്തേക്ക് വന്നത്. ക്രൂ മെമ്പർ ആണെന്ന് കരുതി ചെയ്തതാണ്. തെറ്റ് മനസിലാക്കി തിരികെ വിളിച്ചെങ്കിലും അയാൾ ഓടിപ്പോയിരുന്നു. ആ പയ്യനോട് അപ്പോൾ തന്നെ ക്ഷമ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ നടന്നില്ല. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകർത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല"- നാനാ പടേക്കർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താനൊരിക്കലും ഒപ്പം നിന്ന് ഫോട്ടോയെടുക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കി അയക്കാറില്ലെന്നും തെറ്റിദ്ധാരണയുടെ പുറത്ത് പറ്റിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ ശർമ സംവിധാനം ചെയ്യുന്ന ജേണി എന്ന ചിത്രത്തിന്റെ വാരണാസിയിലെ സെറ്റിൽ വെച്ചാണ് നാനാ പടേക്കർ ആരാധകനെ തല്ലിയത്.