ഫലസ്തീന്‍ വിഷയത്തെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസ് എപ്പോഴും ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം തന്നെയാണെന്നും ഇത് ഫലസ്തീനെച്ചൊല്ലി തര്‍ക്കിക്കേണ്ട സമയമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂര്‍ പറഞ്ഞത്:
'അപ്പോഴും ഇപ്പോഴും എപ്പോഴും ഞങ്ങള്‍ ഫലസ്തീനിയന്‍ ജനതയ്‌ക്കൊപ്പമാണ്. ഫലസ്തീനകത്തുളള രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. അവിടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുഖവും ദുരന്തവും നമ്മളെല്ലാവരുടെയും ഹൃദയത്തില്‍ തട്ടിയിട്ടുണ്ട്. ഫലസ്തീന്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ. ഫലസ്തീന്‍ വിഷയത്തെക്കുറിച്ചും ഇന്ത്യയുടെ പോളിസിയെക്കുറിച്ചും ആരും എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല.
ഞാന്‍ ഈ വിഷയവുമായി നല്ലോണം ബന്ധപ്പെട്ട വ്യക്തിയാണ് എന്ന് മാത്രമല്ല, യാസര്‍ അറാഫത്തിനെ നാലഞ്ചുതവണ നേരില്‍ക്കണ്ട് സംസാരിക്കാനുളള അവസരവും ഉണ്ടായിട്ടുണ്ട്. ചില വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം നേരിട്ട് എനിക്കറിയാം. ഞാന്‍ ഫലസ്തീനിലെ റമല്ലയില്‍ പോയി ഫലസ്തീനിയന്‍ സര്‍ക്കാരിനെയും ഫലസ്തീന്‍ അംബാസഡറെയും കണ്ട് സംസാരിച്ചിട്ടുണ്ട്. യാസര്‍ അറാഫത്തിന്റെ കല്ലറയില്‍ പോയി പുഷ്പാര്‍ച്ചന നടത്തിയ വ്യക്തിയാണ് ഞാന്‍. എന്നെ ചില കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ല.
ആ തര്‍ക്കത്തിനുളള സമയമല്ല ഇത്. ഫലസ്തീനിയന്‍ ജനത അനുഭവിക്കുന്ന ദുഖങ്ങളും ദുരിതങ്ങളും ഏത് മനുഷ്യനാണ് സഹിക്കാനാവുക? ഇത് കേരള രാഷ്ട്രീയത്തിന്റെ വിഷയമല്ല. ഇത് മനുഷ്യാവകാശത്തിന്റെ വിഷയമാണ്. ഈ വിഷയത്തില്‍ സോണിയാ ഗാന്ധി പറഞ്ഞതും ഞാന്‍ പറഞ്ഞതുമൊക്കെ ചെറിയ കാര്യങ്ങളാണ്. അന്താരാഷ്ട്ര നിയമലംഘനങ്ങളാണ് അവിടെ നടക്കുന്നത്. കോണ്‍ഗ്രസ് ആദ്യം മുതലേ പറയുന്നത് അതിനെക്കുറിച്ചാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക