കോഴിക്കോട്: ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് കെ മുരളീധരൻ എംപി. ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം പ്രസ്താവന തിരുത്തണമെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന്റെ പ്രസ്താവന കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം അത് തിരുത്തും എന്നുതന്നെയാണ് പ്രതീക്ഷയെന്നും മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നു തന്നെയാണ് പ്രതീക്ഷ. അദ്ദേഹമത് തിരുത്തിയാൽ കോൺഗ്രസിനെതിരെ ഒന്നും പറയാനുണ്ടാവില്ല. ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമോ? ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങളെ വർഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാരപ്രകടനമായി മാത്രമേ ഞങ്ങൾ കാണുന്നുളളു. എന്നാൽ അതിനുശേഷം നടന്നത് ഒരു ജനതയെ ഇല്ലാതാക്കാനുളള ശ്രമങ്ങളാണ്'- കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കാത്തത് സംബന്ധിച്ച വിശദീകരണം നൽകേണ്ടത് പരിപാടിയുടെ സംഘാടകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് ശശി തരൂർ വിവാദ പരാമർശം നടത്തിയത്. 'ഇസ്രായേലികളും ഫലസ്തീനികളും അഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും സ്വന്തം നാട്ടില്‍, സ്വന്തം അതിര്‍ത്തികള്‍ക്കുളളില്‍ ഒരുമിച്ച് ജീവിക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പക്ഷെ അതല്ല നാം അവിടെ കാണുന്നത്. ഒക്ടോബര്‍ ഏഴാം തിയതി ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 ആളുകളെ ബന്ദിയാക്കി. പക്ഷെ അതിനു മറുപടിയായി ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം നടത്തി. 1400 പേരെയല്ല, ആറായിരം പേരെ കൊന്നുകഴിഞ്ഞു.'- എന്നായിരുന്നു പ്രസംഗത്തില്‍ ശശി തരൂര്‍ പറഞ്ഞത്.