ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തോൽപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെലങ്കാന കോൺഗ്രസ്സ് കമറെഡ്ഡിയിൽ വെച്ച് സംഘടിപ്പിച്ച പിന്നാക്ക വിഭാഗക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 30-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രേവന്ത് റെഡ്ഡി കൊടങ്ങൽ, കമറെഡ്ഡി മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്. ഇതിൽ കമറെഡ്ഡിയിൽ തെലങ്കാന മുഖ്യമന്ത്രിക്കെതിരെയാണ് പോരാട്ടം.
'കർണാടകയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത 5 പദ്ധതികൾ നൂറ് ദിവസങ്ങള്‍ കൊണ്ട് നടപ്പാക്കി. അതുപോലെ തെലങ്കാനയ്ക്കും 6 പദ്ധതികളാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്.- സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പാക്കിയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി നേരത്തെ ആരോപിച്ചിരുന്നു. അതിനോട് പ്രതികരിച്ച സിദ്ധരാമയ്യ ചന്ദ്രശേഖര റാവുവിനെ കർണാടക സന്ദര്‍ശിക്കാന്‍ വെല്ലുവിളിക്കുകയും തുറന്ന ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന മോദി സർക്കാർ കഴിഞ്ഞ 9 വർഷമായി പിന്നാക്കക്കാരുടെയും ദളിതരുടെയും ക്ഷേമത്തിനായി ഒന്നും നടപ്പാക്കിയില്ലെന്ന് മാത്രമല്ല അവരെ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ചന്ദ്രശേഖര റാവു തെലങ്കാനയിൽ കാര്യമായ വികസനം കൊണ്ടുവന്നിട്ടില്ല. സംസ്ഥാനത്ത് അഴിമതി നിറഞ്ഞ ഭരണമായിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തു. കർണാടകയിലെ ജനങ്ങൾക്ക് അത് മനസ്സിലായി. തെലങ്കാനയിലെ ജനങ്ങളും അത് മനസിലാക്കണം'- സിദ്ധരാമയ്യ പറഞ്ഞു.
മോദിയുടെ ജനവിരുദ്ധ പദ്ധതികളെയെല്ലാം ബിആർഎസ് എന്നും പിന്തുണച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018-ലെ തെരഞ്ഞടുപ്പിൽ 119 -ൽ 88 സീറ്റ് നേടിയാണ് ചന്ദ്രശേഖര റാവുവിന്റെ പാർട്ടി അധികാരത്തിലെത്തിയത്. അന്ന് കോൺഗ്രസിന് 19 സീറ്റും എ ഐ എം ഐ എമ്മിന് ഏഴും ടിഡിപിക്ക് രണ്ടും സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് കേവലം ഒരു സീറ്റുമാത്രമാണ് നേടാനായത്. ഡിസംബർ 3-നാണ് തെലങ്കാനയുള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.