ജനീവ: ഗാസയില്‍ ഓരോ പത്തുമിനിറ്റിലും ഓരോ കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്നും അവിടെ ഒരാളും സുരക്ഷിതരല്ലെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ഗാസയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണുളളതെന്നും ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം 250-ഓളം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ 36 ആശുപത്രികളില്‍ പകുതിയിലധികവും പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ താങ്ങാനാവുന്നതിലധികം രോഗികളാണുളളതെന്നും ടെഡ്രോസ് അദാനോം ഗബ്രിയേസസ് വ്യക്തമാക്കി. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഓരോ ദിവസവും ശരാശരി 134 കുട്ടികള്‍ അവിടെ മരിച്ചുവീഴുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കിനേക്കാള്‍ മുകളിലാണ് ഗാസയില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം. പതിനായിരക്കണക്കിന് ഫലസ്തീനികളാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഇതില്‍ 40 ശതമാനവും കുട്ടികളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗാസയില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് ഇസ്രായേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. സ്വയം സംരക്ഷിക്കാനുളള ഇസ്രായേലിന്റെ അവകാശം അംഗീകരിക്കുമ്പോള്‍ തന്നെ ഗാസയിലെ ആക്രമണം എത്രയും പെട്ടെന്ന് നിര്‍ത്തണമെന്ന് അവരോട് ആവശ്യപ്പെടുകയാണ് എന്നാണ് മാക്രോണ്‍ പറഞ്ഞത്. ബിബിസിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.