ബംഗളുരു: മുഖ്യമന്ത്രിയാകണമെങ്കില്‍ ജെഡിഎസിന്റെ മുഴുവന്‍ എംഎല്‍എമാരും പിന്തുണ നല്‍കാമെന്ന എച്ച് ഡി കുമാരസ്വാമിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡി കെ ശിവകുമാര്‍. തനിക്കിപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ യാതൊരു തിടുക്കവുമില്ലെന്നും കര്‍ണാടകയില്‍ പാര്‍ട്ടി നല്ല ഭരണമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി നേതൃത്വത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ഡികെ വ്യക്തമാക്കി.
'കൂട്ടായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എനിക്ക് മുഖ്യമന്ത്രിയാകാന്‍ തിടുക്കമില്ല. കര്‍ണാടകയില്‍ പാര്‍ട്ടി നല്ല ഭരണമാണ് നടത്തുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങളനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സിദ്ധരാമയ്യയാണ് ഞങ്ങളുടെ നേതാവ്. എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പാര്‍ട്ടി നേതൃത്വത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല'- ഡികെ ശിവകുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് കോണ്‍ഗ്രസ് അവകാശവാദമുയർത്തിയതിനു പിന്നാലെയാണ് കുമാരസ്വാമിയുടെ പരാമര്‍ശം. 'കോണ്‍ഗ്രസിന് കര്‍ണാടകയില്‍ 136 എംഎല്‍എമാരുണ്ട്. സ്വന്തം എംഎല്‍എമാര്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കുപോലും പണം നല്‍കാന്‍ കഴിയാത്ത കോണ്‍ഗ്രസാണ് ജെഡിഎസ് എംഎല്‍എമാരോട് കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെടുന്നത്. ഡികെ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കില്‍ ജെഡിഎസിന്റെ 19 എംഎല്‍എമാരുടെയും പിന്തുണ നല്‍കാന്‍ ഞങ്ങള്‍ തയാറാണ്'- എന്നാണ് എച്ച് ഡി കുമാരസ്വാമി പരിഹാസരൂപേണ പറഞ്ഞത്.