കോഴിക്കോട്: സിപിഎമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കുമെന്ന മുസ്ലീം ലീഗിന്റെ പ്രതികരണം തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും കോണ്‍ഗ്രസിനെ ക്ഷണിച്ച് ഇസ്രായേല്‍ അനുകൂല നിലപാട് ആവര്‍ത്തിച്ച് പറയിപ്പിക്കേണ്ട കാര്യമില്ലെന്നും പി മോഹനന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായ പ്രതികരണത്തെ സംശയ ദൃഷ്ടിയോടെ കാണേണ്ട കാര്യമില്ല. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ് എന്ന് പറഞ്ഞത് ശരിയാണ്. അതുതന്നെയാണ് ഞങ്ങളുടെയും നിലപാട്. ഞങ്ങള്‍ മുസ്ലീം ലീഗിനെ ഫലസ്തീന്‍ അനുകൂല റാലിയിലേക്ക് ക്ഷണിക്കും. കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് ശശി തരൂരിന്റെ നാവിലൂടെ കേട്ടതാണല്ലോ'- എന്നാണ് പി മോഹനന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎം ക്ഷണിച്ചാൽ മുസ്ലീം ലീഗ് അവരുടെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപിയാണ് പറഞ്ഞത്. ഇതുവരെയും ക്ഷണം കിട്ടിയിട്ടില്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെയാണെന്നും ആ പാരമ്പര്യത്തെ എല്ലാവരും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ പതിനൊന്നിന് കോഴിക്കോടാണ് സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് സമസ്തയുൾപ്പെടെയുളള സാമുദായിക സംഘടനകളെയും വിളിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.