മലപ്പുറം: സിപിഎം ക്ഷണിച്ചാൽ മുസ്ലീം ലീഗ് അവരുടെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. ഇതുവരെയും ക്ഷണം കിട്ടിയിട്ടില്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെയാണെന്നും ആ പാരമ്പര്യത്തെ എല്ലാവരും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ പതിനൊന്നിന് കോഴിക്കോടാണ് സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് സമസ്തയുൾപ്പെടെയുളള സാമുദായിക സംഘടനകളെയും വിളിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
'സ്വാഭാവികമായും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുളളു. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. പരിപാടി നടക്കാൻ പോകുന്നതല്ലേയുളളു. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടി ആലോചിച്ചിട്ടില്ല. പക്ഷെ പോകാവുന്നതേയുളളു. ഈ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണുണ്ടായത്. മുസ്ലീം ലീഗ് സംസ്ഥാന സർക്കാരിന്റെ ഫലസ്തീൻ ഐക്യദാർഢ്യ നിലപാടിനൊപ്പമാണ്'- ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കളമശേരിയിൽ സ്‌ഫോടനമുണ്ടായപ്പോൾ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രചാരണമുണ്ടായത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നെന്നും പ്രതി പിടിയിലായിരുന്നില്ലെങ്കിൽ അതൊരു ഇസ്ലാമോഫോബിയ സാഹചര്യത്തിലേക്ക് പോയേനെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാതിരുന്നതിന്റെ സാഹചര്യം വേറെയാണെന്നും അന്നത്തെ നിലപാടിന് പുതിയ നിലപാടുമായി സാമ്യമില്ലെന്നും ഇ ടി കൂട്ടിച്ചേർത്തു. കോൺഗ്രസിനെ ക്ഷണിക്കാത്തതിന്റെ പേരിൽ അവസാന നിമിഷമാണ് ലീഗ് സിപിഎമ്മിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയത്.