ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഓര്‍മ്മകള്‍ പുതുക്കി രാഷ്ട്രവും ഗാന്ധി കുടുംബവും. ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ ശക്തിസ്ഥലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
'എന്റെ ശക്തി, എന്റെ മുത്തശ്ശി... നിങ്ങളെപ്പോലെ എന്തുവില കൊടുത്തും ഇന്ത്യയെന്ന ആശയത്തെ ഞാന്‍ സംരക്ഷിക്കും. എന്റെ ഹൃദയത്തില്‍ എപ്പോഴും നിങ്ങളുടെ ഓര്‍മ്മകളുണ്ട്'- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. 'ധൈര്യവും നിര്‍ഭയത്വവും പഠിച്ചത് നിങ്ങളില്‍ നിന്നാണ്. രാജ്യസ്‌നേഹവും അര്‍പ്പണബോധവും പഠിച്ചതും രാജ്യത്തിനുവേണ്ടി സര്‍വ്വവും വെടിയുന്നത് എന്തെന്ന് പഠിച്ചതും നിങ്ങളില്‍ നിന്നാണ്. നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ഞങ്ങള്‍ക്ക് വഴികാട്ടിയാകും' -എന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനായി മാതൃകാപരമായ നേതൃത്വവും അര്‍പ്പണബോധമുളള സേവനവും രാഷ്ട്രത്തിന് ശാശ്വത പ്രചോദനത്തിന്റെ ഉറവിടവുമായ ഇന്ദിരാ ഗാന്ധിയെ സ്മരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും എക്‌സില്‍ കുറിച്ചു. ഇന്ദിരാഗാന്ധിയുടെ 39-ാമത് ചരമവാര്‍ഷികമാണ് ഇന്ന്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന പേരില്‍ സിഖ് തീവ്രവാദികളെ സുവര്‍ണ്ണക്ഷേത്രത്തില്‍ കയറി തുരത്താന്‍വേണ്ട നടപടികളെടുത്തതാണ് അവരുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്.
ഉറച്ച തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനുമുളള ഇച്ഛാശക്തിയുമായിരുന്നു ഇന്ദിരാഗാന്ധിയുടെ സവിശേഷത. നിരവധി വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും 1974 ആയപ്പോഴേക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ഇന്ത്യന്‍ ഭരണത്തിലും അവസാന വാക്കായി മാറി ഇന്ദിര. അടിയന്തരാവസ്ഥയോടെ രാജ്യമാകെ അവര്‍ക്കെതിരായി. എങ്കിലും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിലും ഭക്ഷ്യധാന്യ ഇറക്കുമതിയിലും രൂപയുടെ മൂല്യച്ഛ്യുതി തടയുന്നതിലും ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുന്നതിലും ഷിംല കരാറിലും പൊക്രാനിലെ അണുബോംബ് പരീക്ഷണത്തിലുമെല്ലാം ദിശാബോധമുളള ഒരു നേതാവിനെ രാജ്യം കണ്ടു.
ഹരിതവിപ്ലവവും ധവളവിപ്ലവവും ഭാഷാനയവുമെല്ലാം ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ഭദ്രതയ്ക്ക് അടിത്തറ പാകിയ ഇടപെടലുകളായിരുന്നു. അവസാനശ്വാസം വരെ ഫലസ്തീനൊപ്പം നില്‍ക്കുമെന്നും ഇസ്രായേലിനോടുളള അമേരിക്കന്‍ സമീപനം തികഞ്ഞ മണ്ടത്തരമാണെന്നും പരസ്യമായി പറഞ്ഞ നേതാവുകൂടിയായിരുന്നു ഇന്ദിരാ ഗാന്ധി. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് ഇന്ദിരാഗാന്ധിയാണ്. അത്രമേല്‍ മതേതരത്വ ബോധവും സങ്കലന സംസ്‌കാര ചിന്തയും ഉളളിലുറച്ച വ്യക്തിത്വമായിരുന്നു അവരുടേത്.