വാഷിംഗ്ടണ്‍: ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീനിലെ ആശയവിനിമയോപാധികള്‍ പൂര്‍ണ്ണമായും തകര്‍ന്ന പശ്ചാത്തലത്തില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനം ഗാസയിലെ ചാരിറ്റി സംഘടനകള്‍ക്കായി ഒരുക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്നുമുതല്‍ സേവനം ലഭ്യമാക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ റഷ്യ ഉക്രൈനില്‍ അധിനിവേശം നടത്തിയപ്പോള്‍ യുക്രൈനിലും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കിയിരുന്നു.
അതേസമയം, ഗാസയ്ക്ക് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്തതിനുപിന്നാലെ ഇസ്രായേല്‍ ഇലോണ്‍ മസ്‌കിനെതിരെ രംഗത്തെത്തി. മസ്‌കിന്റെ നടപടിയെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കുമെന്നും ഹമാസ് തീവ്രവാദ സംഘടനയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു. മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനം ഹമാസ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും ഗാസയ്ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കിയാല്‍ സ്റ്റാര്‍ലിങ്കുമായുളള എല്ലാ ബന്ധവും ഇസ്രായേല്‍ വിച്ഛേദിക്കുമെന്നും കാര്‍ഹി മുന്നറിയിപ്പ് നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെളളിയാഴ്ച്ച ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് ഗാസയിലെ മൊബൈല്‍-ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നത്. വെളളിയാഴ്ച്ചയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി ഫലസ്തീനിലെ സേവനദാതാക്കളായ പല്‍ടെല്‍ അറിയിച്ചു. ഗാസയിലുളളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഫലസ്തീനിലുളള മാധ്യമപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും വ്യക്തമാക്കി.
ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും കൂടി ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തിന്റെ വ്യാപ്തിയും മരണവിവരങ്ങളുമുള്‍പ്പെടെയുളള വിശദവിവരങ്ങള്‍ പുറത്തേക്ക് എത്തുന്നില്ല. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുളളത്.