തിരുവനന്തപുരം: ഹമാസ് ഭീകരവാദികളാണെന്ന പരാമര്‍ശം വിവാദമായതിനുപിന്നാലെ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എപ്പോഴും താന്‍ ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും പ്രസംഗം മുഴുവന്‍ കേട്ടവര്‍ക്ക് കാര്യം മനസിലാകുമെന്നും ശശി തരൂര്‍ പറഞ്ഞു. പ്രസംഗത്തില്‍നിന്നും ഒരുഭാഗം മാത്രമെടുത്ത് അനാവശ്യ വിവാദമുണ്ടാക്കുന്ന പ്രവണതയോട് താല്‍പ്പര്യമില്ലെന്നും താന്‍ ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ റാലിയില്‍ മുഖ്യപ്രഭാഷണം നടത്തവേയായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം. ഹമാസ് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇസ്രായേലികളും ഫലസ്തീനികളും അഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും സ്വന്തം നാട്ടില്‍, സ്വന്തം അതിര്‍ത്തികള്‍ക്കുളളില്‍ ഒരുമിച്ച് ജീവിക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പക്ഷെ അതല്ല നാം അവിടെ കാണുന്നത്. ഒക്ടോബര്‍ ഏഴാം തിയതി ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 ആളുകളെ ബന്ദിയാക്കി. പക്ഷെ അതിനു മറുപടിയായി ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം നടത്തി. 1400 പേരെയല്ല, ആറായിരം പേരെ കൊന്നുകഴിഞ്ഞു.'- എന്നാണ് പ്രസംഗത്തില്‍ ശശി തരൂര്‍ പറഞ്ഞത്.
തരൂരിന് ശേഷം റാലിയില്‍ പ്രസംഗിച്ച മുസ്ലീം ലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി എംപിയും എം കെ മുനീര്‍ എംപിയും പരാമര്‍ശം തിരുത്തിയിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് ഫലസ്തീനികള്‍ നടത്തുന്നതെന്നും പ്രതിരോധം ഭീകരവാദമല്ലെന്നും ഇരുവരും പറഞ്ഞു.