കോഴിക്കോട് നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമോ എന്ന ചോദ്യവുമായി കെ. ടി. ജലീല്‍. സമ്മേളനത്തിലെ മുഖ്യാതിഥി കൂടിയായ കോണ്‍ഗ്രസ് ദേശീയ നേതാവ് ശശി തരൂർ ഹമാസ് ആക്രമണം ഭീകരപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ചതിനെയാണ് ജലീല്‍ ചോദ്യം ചെയ്യുന്നത്. പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അങ്ങനെയെങ്കില്‍ ഇസ്രായേലിനെ കൊടും ഭീകരർ എന്നല്ലേ വിളിക്കേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നു. അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കൾ പൊറുക്കില്ലെന്നും അദ്ദേഹം കുറിച്ചു.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കോഴിക്കോട്ട് നടന്നത് ഇസ്രായേൽ അനുകൂല സമ്മേളനമോ?
പലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിന്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രായേൽ അനുകൂല സമ്മേളനമാണെതെന്നാണ് ആർക്കും തോന്നുക!
മിസ്റ്റർ ശശി തരൂർ, പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്ന് താങ്കൾ വിശേഷിപ്പിച്ചപ്പോൾ എന്തേ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും. (മാളത്തിൽ കുത്തിയാൽ ചേരയും കടിക്കും)
അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കൾ പൊറുക്കില്ല. പലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ “ഇസ്രായേൽ മാല” പാടിയത്.
സമസ്തക്ക് മുന്നിൽ “ശക്തി” തെളിയിക്കാൻ ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂർ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്. പലസ്തീനികളുടെ ചെലവിൽ ഒരു ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവർ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക