ന്യൂയോര്‍ക്ക്: ഫലസ്തീനുമേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനു നേരെ ഉണ്ടായ ഹമാസ് ആക്രമണം ശൂന്യതയില്‍നിന്ന് ഉണ്ടായതല്ലെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കഴിഞ്ഞ 56 വര്‍ഷമായി ഫലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിന്റെ ഇരകളായി വീര്‍പ്പുമുട്ടി കഴിയുകയായിരുന്നെന്നും രാഷ്ട്രീയപരമായ പരിഹാരമുണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നും ഗുട്ടെറസ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ലെന്ന് നാം തിരിച്ചറിയേണ്ടത് പ്രധാനമാണ്. 56 വര്‍ഷമായി ഫലസ്തീന്‍ ജനത അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടുകയാണ്. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പിലൂടെയും ആക്രമണത്തിലൂടെയും വീതംവെയ്ക്കുന്നതാണ് അവര്‍ കാണുന്നത്. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. പ്രതീക്ഷകള്‍ അസ്തമിച്ചു. ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കാനാവില്ല. അതുപോലെ ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ ഫലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെയും അംഗീകരിക്കാനാവില്ല'- അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഗാസയില്‍ നടക്കുന്നതെന്നും ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സായുധ പോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിനുമുന്നില്‍ ഒരു കക്ഷിയും അതീതരല്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അന്റോണിയോ ഗുട്ടെറസ് യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഇസ്രായേലിലെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ലെന്നും ഇസ്രായേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗിലാഡ് എര്‍ദാന്‍ പറഞ്ഞു.