ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെ ഭീകരവാദമെന്ന് പറഞ്ഞ് തളളിക്കളയാനാകില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. താന്‍ ഫലസ്തീന്‍ പക്ഷത്താണെന്നും മനസാക്ഷിയുളളവര്‍ക്ക് ഫലസ്തീനില്‍ നടക്കുന്ന ആക്രമങ്ങളെ അപലപിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമുള്‍പ്പെടെ കൊന്നൊടുക്കുന്നവര്‍ക്ക് നമ്മുടെ ഭരണാധികാരികള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് ലജ്ജാകരമാണെന്നും മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ സ്പീക്കര്‍ക്കും രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എ എന്‍ ഷംസീര്‍ പറഞ്ഞത്:
വളരെ കൃത്യമായ ഒരു രാഷ്ട്രീയ പക്ഷമുളളയാളാണ് ഞാന്‍. ആ പക്ഷം ഫലസ്തീന്‍ പക്ഷമാണ്. ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നടന്ന ബോംബാക്രമണം അപലപനീയമാണ്. ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളെയോ സ്ത്രീകളെയോ കൊല്ലാന്‍ പാടില്ല. 1938 നവംബര്‍ 26-ന് മഹാത്മാഗാന്ധി ഹരിജനില്‍ എഴുതിയ ലേഖനത്തില്‍ ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ട് എങ്ങനെയാണോ ഫ്രഞ്ചുകാര്‍ക്ക് എങ്ങനെയാണോ ഫ്രാന്‍സ്, അതുപോലെ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്് ഫലസ്തീന്‍ എന്നാണ് പറഞ്ഞത്. ആ അഭിപ്രായത്തില്‍ നിന്ന് ഒരടിപോലും പുറകോട്ട് പോകാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങളുടെ പക്ഷം പൊരുതുന്ന ഫലസ്തീനികള്‍ തന്നെയാണ്.
ഈ അക്രമത്തെ ഞങ്ങള്‍ ന്യായീകരിക്കുന്നില്ല. 23 ലക്ഷം ജനങ്ങളെ ഏഴ് പതിറ്റാണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപിലിട്ടാല്‍ അവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്ന് പറഞ്ഞ് തളളിക്കളയാനാകില്ല. അവരുടെ ചെറുത്തുനില്‍പ്പിനെ റെസിസ്റ്റന്‍സ് എന്ന വാക്കുകൊണ്ടാണ് നാം പരിചയപ്പെടുത്തേണ്ടത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുഞ്ഞുങ്ങളുടെ മൃതശരീരവും പേറി രക്ഷിതാക്കള്‍ പൊട്ടിക്കരയുന്നതു കണ്ടാല്‍ മനുഷ്യത്വമുളളവര്‍ മരവിച്ചുപോകില്ലേ. ഫലസ്തീനില്‍ നടക്കുന്ന അക്രമങ്ങളെ അപലപിക്കാതെ മുന്നോട്ടുപോകാന്‍ മനസാക്ഷിയുളളവര്‍ക്ക് സാധിക്കില്ല.
നിര്‍ഭാഗ്യവശാല്‍ ഇന്ത്യയെന്ന രാജ്യം ഇസ്രായേലിനൊപ്പമാണ്. മഹാത്മാഗാന്ധിയില്‍ നിന്ന് നരേന്ദ്രമോദിയിലേക്കെത്തുമ്പോള്‍ നെതന്യാഹുവിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാന്‍ ഒരു മടിയുമില്ലെന്ന സാഹചര്യമുണ്ടായിരിക്കുന്നു. പരസ്യമായി ബോംബുകള്‍ വര്‍ഷിച്ച് ആളുകളെ കൊന്ന് മുന്നോട്ടുപോകുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്ന് പറയുമ്പോള്‍ നാം ഉയര്‍ത്തിപ്പിടിച്ച മഹിതമായ പാരമ്പര്യത്തില്‍നിന്നും പുറകോട്ടുപോവുകയാണ്. നെതന്യാഹുവിനെപ്പോലെ തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമാണ് നരേന്ദ്രമോദിയുടേയും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപംകൊടുത്ത നമ്മുടെ ഭരണഘടനയില്‍ മതനിരപേക്ഷത എത്രകാലം നിലനില്‍ക്കുമെന്നതില്‍ ആശങ്കയുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക