ജെറുസലേം: ഗാസ വിട്ടുപോകാന്‍ തയ്യാറാകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് ഇസ്രായേല്‍. വടക്കന്‍ ഗാസ മുനമ്പിലേക്ക് തിരിച്ചുവരുന്നവരോ ഗാസയില്‍ തുടരുന്നവരോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നും ഗാസയില്‍ തുടരുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഇസ്രായേല്‍ ആര്‍മി മുന്നറിയിപ്പ് നല്‍കി. നേരത്തെ വടക്കന്‍ ഗാസയിലുളള ജനങ്ങള്‍ ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുളള ഒറ്റ വഴി തന്നെ ഉപയോഗിക്കണമെന്നും ഈ സമയം പാതയില്‍ ആക്രമണം നടത്തില്ലെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4385 ആയി. 13,500 ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. 1400 ഓളം പേരെ കാണാതായി. ഇതില്‍ 720 പേരും കുട്ടികളാണ്. ആയിരത്തിലേറെ ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 1405 പേരാണ് കൊല്ലപ്പെട്ടത്. അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 210 ഇസ്രായേലികളെ ഹമാസ് ബന്ധിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നൂറോളം പേരെ കാണാതായി.