ജെറുസലേം: ഫലസ്തീനുമേലുളള ഇസ്രായേല്‍ ആക്രമണം തുടരുന്നു. അഭയാര്‍ത്ഥി ക്യാംപുകളടക്കം ഗാസ നിവാസികളുടെ താമസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇസ്രായേല്‍ നിലവില്‍ ആക്രമണം നടത്തുന്നത്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,137 ആയെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുളള ആരോഗ്യമന്ത്രാലയം അറിയിച്ചു. 13,162 പേര്‍ക്ക് പരിക്കേറ്റെന്നും 46 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഈജിപ്റ്റില്‍ നിന്ന് ഗാസയിലേക്കുളള റഫാ അതിര്‍ത്തി തുറന്നു. മരുന്നുകളും ഭക്ഷണവുമടക്കം അവശ്യ വസ്തുക്കളടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്‍ത്തി കടന്നു.
ഗാസയിലേക്ക് വെളളവും ഭക്ഷണവുമടങ്ങുന്ന 20 ട്രക്കുകള്‍ കടത്തിവിടാനാണ് ഈജിപ്റ്റ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിനാല് ദിവസത്തിലേറെയായി ഉപരോധത്തിലമര്‍ന്ന ഗാസയില്‍ 20 ട്രക്കുകള്‍ മാത്രം എത്തിയതുകൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെളളവും വൈദ്യുതിയുമെല്ലാം ഇല്ലാതായതോടെ ഗാസയിലെ മിക്ക ആശുപത്രികളും അടച്ചിരിക്കുകയാണ്. മൊബൈല്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ സര്‍ജറി ചെയ്യുന്ന ഡോക്ടര്‍മാരുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ ഗാസയില്‍ കരവഴിയുളള അധിനിവേശത്തിന് സജ്ജമാകാന്‍ ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സൈന്യത്തോട് പറഞ്ഞു. ഗാസയില്‍ മൂന്ന് ഘട്ടമായുളള യുദ്ധമാണ് ഇസ്രായേല്‍ ഉദ്ദേശിക്കുന്നതെന്ന് ഗാലന്റ് പറഞ്ഞു. വ്യോമാക്രമണത്തിനുശേഷം കരയാക്രമണം തുടരും. പ്രതിരോധമുയര്‍ത്തുന്ന കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാകും യുദ്ധം. അവസാനഘട്ടത്തില്‍ ഗാസയുടെ നിയന്ത്രണം പൂര്‍ണമായും പിടിച്ചടക്കും'-ഗാലന്റ് പറഞ്ഞു.