സംഘികളും ക്രിസംഘികളും ലോകാവസാനം വരെ ഫലസ്തീനൊപ്പം നില്‍ക്കില്ലെന്ന് സിപിഎം നേതാവ് കെ ടി ജലീല്‍. അത്രകണ്ട് മുസ്ലീം വിരുദ്ധമാണ് അവരുടെ മനസെന്നും അത്തരക്കാരുടെ ദുഷ്പ്രചാരണങ്ങളില്‍ നിഷ്‌കളങ്കരായ എഴുത്തുകാരും സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും വീഴാതെ ശ്രദ്ധിക്കണമെന്നും കെ ടി ജലീല്‍ പറഞ്ഞു. വെടക്കാക്കി തനിക്കാക്കലാണ് സാമ്രാജ്യത്യ ശക്തികളുടെ തന്ത്രമെന്നും അതാരും തിരിച്ചറിയാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
കെ ടി ജലീലിന്റെ കുറിപ്പ്
സംഘികളുടെയും കൃസംഘികളുടെയും പിന്തുണ ആർക്കുവേണം?
"ഹമാസുകാർ 40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നുവെന്ന് തെളിവുകളില്ലാതെ റിപ്പോർട്ട് ചെയ്ത സി.എൻ.എൻ റിപ്പോർട്ടർ സാറാ സിഡ്നർ മാപ്പ് പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് താൻ റിപ്പോർട്ട് നൽകിയതെന്നും അതിൽ ഖേദിക്കുന്നുവെന്നും സിഡ്നർ പറഞ്ഞു". (ദേശാഭിമാനി 15.10.2023)
അമേരിക്കയും ഇസ്രായേലും നൽകുന്ന കള്ളവാർത്തകളെ ആധാരമാക്കി പ്രതികരിക്കുന്നത് കൊണ്ടാണ് പലർക്കും അബദ്ധം പിണയുന്നത്. ലോകത്ത് കമ്മ്യൂണിസ്റ്റുകാരും മുസ്ലിം സമൂഹവുമാണ് വ്യാജ വാർത്തകളുടെ ഏറ്റവും വലിയ ഇരകൾ. സ്റ്റാലിനെയും, ക്രൂശ്ചേവിനെയും മാവോയേയും ഈദി അമീനെയും സദ്ദാം ഹുസൈനെയും കേണൽ മുഹമ്മദ് ഗദ്ദാഫിയേയും താറടിച്ച് കാണിച്ചത് ഒരേ ശക്തികളാണെന്ന് തിരിച്ചറിയാൻ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവും മുസ്ലിം വിരോധവും പുലർത്തുന്നവർ ഓർക്കണം. വെടക്കാക്കി തനിക്കാക്കലാണ് സാമ്രാജ്യത്യ ശക്തികളുടെ "തന്ത്രം''. അതാരും തിരിച്ചറിയാതെ പോകരുത്.
ഇസ്രായേലിൻ്റെ നുണപ്രചരണങ്ങൾ ഓരോദിവസവും പൊളിഞ്ഞ് പാളീസാവുകയാണ്. ലോക രാജ്യങ്ങളിൽ പാലസ്തീനികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ നാൾക്കുനാൾ വർധിക്കുന്നത് അതിൻ്റെ പശ്ചാതലത്തിൽ കൂടിയാണ്.
നൂറുശതമാനം സത്യം പലസ്തീനികളുടെ പക്ഷത്താണെന്ന് ബോദ്ധ്യമായാലും സംഘികളും കൃസംഘികളും ലോകാവസാനം വരെ പലസ്തീനികൾക്കോ ഏതെങ്കിലും മുസ്ലിം രാജ്യങ്ങൾക്കോ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനോ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന വ്യമോഹം ആർക്കും വേണ്ട. അത്രമാത്രം "മുസ്ലിംവിരുദ്ധത" (ഇസ്ലാമോഫോബിയ) അവരുടെ ഓരോ തുള്ളി രക്തത്തിലും അലിഞ്ഞ് ചേർന്നിട്ടുണ്ട്.
അത്തരക്കാരുടെ ദുഷ്പ്രചരണങ്ങളിൽ നിഷ്കളങ്കരായ എഴുത്തുകാരും സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും കലാകാരൻമാരും വീഴാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിച്ചാൽ നന്നാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക