ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. അതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 7,696 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,300 കവിഞ്ഞു. കുറഞ്ഞത് 3,400 പേർക്ക് പരിക്കേറ്റുവെന്നാണ് അനൌദ്യോഗിക കണക്ക്.
24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ലക്ഷക്കണക്കിനുവരുന്ന ജനങ്ങള്‍ പലായനം ചെയ്യണമെന്ന ഇസ്രായേലിന്‍റെ തിട്ടൂരമാണ് കൂട്ട പലായനത്തിന് കാരണം. എല്ലാവരേയും ഒരുമിച്ച് ഒഴിപ്പിക്കുകയെന്നത് അപ്രാപ്യമാണെന്നും അത് വലിയ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്നും യുഎന്‍ സക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അതിനിടെ, കിഴക്കൻ, പടിഞ്ഞാറൻ ഗാസ മുനമ്പുകളില്‍ നിന്ന് ഇസ്രയേല്‍ ഷെല്ലാക്രമണം പുനരാരംഭിച്ചു. ജറുസലേമിന് സമീപമുള്ള ഖലന്ദിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തി. ജെറിക്കോയിലെ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിൽ നേരത്തേ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ ഒരു ദിവസം വടക്കൻ ഗാസ വിട്ടുപോകണമെന്ന ഇസ്രായേൽ സൈന്യത്തിന്റെ ഉത്തരവ് നടപ്പാക്കുന്നത് തീർത്തും അസാധ്യമാണെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി പറഞ്ഞു. ദശലക്ഷത്തിലധികം ഫലസ്തീനികളെ നിർബന്ധിതമായി ഒഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ ഉത്തരവിനെ “യുദ്ധക്കുറ്റം” എന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ സെക്രട്ടറി ജനറൽ ജാൻ എഗെലാൻഡ് അപലപിച്ചു.