ഗാസയിലെ സാധാരണക്കാര്‍ ഉടന്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍. കരയിലൂടെയുള്ള യുദ്ധം ഉടന്‍ തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകളെ വടക്കൻ ഗാസയിൽ നിന്ന് ഒഴിപ്പിക്കാനാണ് ഇസ്രയേലിന്‍റെ നീക്കമെന്ന് യുഎൻ നേരത്തെ പറഞ്ഞിരുന്നു. ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഗാസയിലേക്കുള്ള ഏതുതരം കടന്നുകയറ്റവും ചെറുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് വക്താവും വ്യക്തമാക്കി.
ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേൽ പറഞ്ഞുവെന്ന യുഎൻ പ്രസ്താവന വ്യാജ പ്രചരണം ആണെന്നും ഗാസയിലെ ഫലസ്തീനികൾ അതിൽ വീഴരുതെന്നും ഹമാസ് പറഞ്ഞതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇസ്രായേൽ ബോംബാക്രമണത്തെത്തുടർന്ന് ഇതുവരെ നാലര ലക്ഷത്തോളം ആളുകളാണ് ഗാസയിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായത്. ആശുപത്രികള്‍, വൈദ്യുത നിലയങ്ങള്‍, ശുദ്ധജല സ്രോതസ്സുകള്‍ എല്ലാം ഇസ്രായേല്‍ ഉപരോധിക്കുന്നുണ്ട്. അതിനിടെ, ഗാസയിലും ലെബനനിലും ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു.
അതേസമയം, ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ അധിനിവേശം ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ 'കുറു മുന്നണികള്‍' രൂപപ്പെട്ടേക്കാം എന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞു. ലബാനാനിലെ ഹിസ്ബുല്ല എന്ന മിലിറ്റന്‍റ് ഗ്രൂപ്പിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഹമാസിനേക്കാള്‍ യുദ്ധ സാമഗ്രികള്‍ ഏറെയുള്ള സായുധ സംഘടനയാണ് ഹിസ്ബുല്ല.