അന്തരിച്ച ആര്‍എസ്എസ് നേതാവ് പിപി മുകുന്ദനേയും ആര്‍എസ്എസിനേയും പ്രകീർത്തിച്ച് സിപിഐ നേതാവ് സി ദിവാകരൻ. പിപി മുകുന്ദനെപ്പോലെയാണ് എല്ലാ നേതാക്കളുമെങ്കില്‍ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പിപി മുകുന്ദന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മണക്കാട് സിപിഐക്കാരന്റ സ്ഥലത്ത് ആര്‍എസ്എസ് ശാഖ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകനെ വിളിച്ചുപറഞ്ഞ് ശാഖ നിര്‍ത്തിച്ചു. പിറ്റേന്നു രാവിലെ വെളുത്ത് തുടുത്ത് സുന്ദരനായ പിപി മുകുന്ദന്‍ വീട്ടിലെത്തി. വളരെ സൗമ്യമായി പറഞ്ഞു. ശാഖ നടത്താന്‍ തടസ്സം നില്‍ക്കരുത്. ആ സൗമ്യത എന്റെ കുടുംബത്തെപ്പോലും ആകര്‍ഷിച്ചു. മുകുന്ദന്‍ വന്നപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. നിസ്സാരമായ പ്രാദേശിക പ്രശ്‌നത്തില്‍ ഇടപെട്ട് ആര്‍എസ്എസിന്റെ വലിയൊരു നേതാവ് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം പോയപ്പോള്‍ ഭാര്യ ചോദിച്ചത് നിങ്ങള്‍ എന്തിനാണ് ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ശ്രമിക്കുന്നത്, വേറെ പണിയില്ലേ എന്നായിരുന്നു. ആര്‍എസ്എസിനെ കുറിച്ച് ഞങ്ങള്‍ പറഞ്ഞ് പരത്തിയത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആര്‍എസ്എസ് എങ്കില്‍ എനിക്ക് ആര്‍എസ്എസിെന ഇഷ്ടമാണ്' എന്നായിരുന്നു സി ദിവാകരന്‍റെ വാക്കുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്ത അനുസ്മരണയോഗത്തില്‍ പ്രധാന നേതാക്കള്‍ പോയ ശേഷമായിരുന്നു സി ദിവാകരന്‍റെ പ്രസംഗം. കെ സുരേന്ദ്രനോട് പിപി മുകുന്ദന്‍റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ചാണ് സി ദിവാകരൻ പ്രസംഗം അവസാനിപ്പിച്ചത്.