ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക ജിഎസ്ടി നിർദേശിച്ച് ചൊവ്വാഴ്ച രാവിലെ നടത്തിയ പരാമർശം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പിൻവലിച്ചു. മലിനീകരണം ഗുരുതരമായ പ്രശ്‌നമാണെന്നും അത് ആരോഗ്യത്തിന് ഭീഷണിയാണെന്നും ഇന്ന് വൈകിട്ട് ധനമന്ത്രിയെ കാണുമെന്നും വരും സമയങ്ങളിൽ ഡീസലിന് 10 ശതമാനം അധിക ജിഎസ്ടി ചുമത്തണമെന്ന് അഭ്യർത്ഥിക്കുമെന്നുമാണ് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍, 'അത്തരമൊരു നിർദ്ദേശം നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലില്ല' എന്നാണ് നിതിൻ ഗഡ്കരി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡീസൽ ഉപയോഗം കുറക്കാൻ ഓട്ടോമൊബൈൽ കമ്പനികൾ തന്നെ മുൻകൈയെടുക്കണം. ഡീസലിനോട് വിട പറഞ്ഞ് അവ നിർമിക്കുന്നത് നിർത്തണം. അല്ലാത്തപക്ഷം, ഡീസൽ വാഹനങ്ങളുടെ വിൽപന കുറക്കാനായി സർക്കാർ നികുതി വർധിപ്പിക്കും എന്ന് ഗതാഗത മന്ത്രി നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, രാജ്യത്ത് 2027ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഡീസല്‍ കാര്‍ വില്‍പന 40 ശതമാനം ആയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 17 ശതമാനമായും കുറയുകയും ചെയ്തു. പെട്രോള്‍ വിലയേക്കാള്‍ ഡീസലിന് 20-25 രൂപ കുറഞ്ഞതാണ് നേരത്തെ ഡീസല്‍ കാറുകളുടെ വലിയ വില്‍പ്പനയ്ക്ക് കാരണം ആയിരുന്നത്.