ചെന്നൈ: തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച അയോധ്യയിലെ സന്യാസിയെ പരിഹസിച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. തന്റെ തലയ്ക്ക് പത്തുകോടിയുടെ ആവശ്യമൊന്നുമില്ലെന്നും പത്തുരൂപയുടെ ചീർപ്പുകൊണ്ട് തലമുടി ചീകാനാവുമെന്നുമാണ് ഉദയനിധി പറഞ്ഞത്. ഇത്തരം ഭീഷണികളൊന്നും തങ്ങൾക്ക് പുതുമയുളള കാര്യമല്ലെന്നും ഇതിനൊന്നും ഭയക്കുന്നവരല്ല ഡിഎംകെക്കാരെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഉദയനിധിയുടെ പ്രതികരണം.
'സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നതിന് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. അദ്ദേഹം യഥാർത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ? എന്റെ തലയോട് എന്താണ് അദ്ദേഹത്തിന് ഇത്ര താൽപ്പര്യം? ഇത്രയുമധികം പണം എവിടെനിന്നാണ് ലഭിക്കുന്നത്? എന്റെ തലയ്ക്ക് പത്തുകോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ചീർപ്പ് മതി. ഞാൻ തന്നെ എന്റെ മുടി ചീകിക്കോളാം. ഇത്തരം ഭീഷണികളൊന്നും ഞങ്ങൾക്ക് പുതിയ കാര്യമല്ല. ഇതൊന്നും കാട്ടി പേടിപ്പിക്കാമെന്നും കരുതേണ്ട. തമിഴ്‌നാടിനുവേണ്ടി റെയിൽവേ പാളത്തിൽ തലവെച്ച് സമരം ചെയ്ത കരുണാനിധിയുടെ കൊച്ചുമകനാണ് ഞാൻ'- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അയോധ്യയിലെ ജഗദ്ഗുരു പരംഹംസ് ആചാര്യയാണ് ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി മുഴക്കിയത്. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്നും ആർക്കും ഇത് സാധിക്കാതെ വന്നാൽ താൻ സ്വയം മന്ത്രിയുടെ തലവെട്ടുമെന്നും ഇയാൾ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇയാൾ പ്രതീകാത്മകമായി ഉദയനിധിയുടെ ചിത്രത്തിന്റെ തല വെട്ടുകയും ചിത്രം കത്തിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.