‘അമ്മയ്ക്ക് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തണമായിരുന്നു. അതിനിടയിൽ എവിടെ ഓണക്കോടി? അങ്ങനെയൊന്ന് ഉണ്ടായിട്ടേയില്ല' - ഓണക്കോടിയെക്കുറിച്ചു പറയുമ്പോൾ ഇല്ലായ്മയുടെ നാളുകളിലെ ഭാരപ്പെട്ട ഓര്‍മ്മകളാണ് ആദ്യം ഓടിയെത്തുകയെന്ന് മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ പറയും.
'ഓണക്കോടി വാങ്ങിത്തരാൻ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ വിദേശത്തായിരുന്നല്ലോ. അച്ഛന്റെ അനുജൻ പുന്നയൂർക്കുളത്ത് ഉണ്ടായിരുന്നു. അദ്ദേഹം വരുമ്പോൾ ചിലപ്പോൾ ഒരു മുണ്ടെങ്ങാനും കൊണ്ടു വന്നു തന്നാലായി. പലപ്പോഴും ഓണമൊക്കെ കഴിഞ്ഞായിരിക്കും അതുതന്നെ കിട്ടുക' - പോയ നാളുകളിലെ ഓണം വീണ്ടും വീണ്ടും തികട്ടിവരും. 'നല്ല വേഷം പോലും കിട്ടേണ്ട കാലത്ത് കിട്ടിയില്ല. പിന്നീട് എല്ലാം തരാൻ ആളുണ്ടായപ്പോൾ ഒന്നിലും മോഹമില്ലാതായി...' എന്ന് നെടുവീര്‍പ്പിടും.
അപ്പോഴും, സ്വാദിഷ്ടമായ ഭക്ഷണം അന്നത്തെ ഓണത്തിന്‍റെ മുഖ്യ ആകർഷണമായിരുന്നു. 'അന്നൊക്കെ മിക്കയിടങ്ങളിലും കഞ്ഞിയാണ് പതിവ്. ഇടത്തരക്കാരുടെ വീടുകളിൽപ്പോലും. ഓണമായാൽ ചോറു കിട്ടും. അക്കാലത്ത് അത് വലിയ കാര്യമാണ്...'. കൊയ്‌ത്തു കഴിഞ്ഞ ദിവസങ്ങളിലാണ് ഓണം വരിക. വിളവെടുപ്പ് കഴിഞ്ഞ്. അങ്ങനെ ദേശത്തിന്റെ ഉത്സവമായി ഓണം മാറും. അതിൽ ജാതിയോ മതമോ ഒന്നുമില്ല. അത്തരം ചിന്തകളൊന്നും സാധാരണക്കാരായ മനുഷ്യർക്കിടയിൽ കടന്നുവരാറില്ല.
'ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്' എന്ന് എം ടി പറയുമ്പോള്‍ ആ ഉത്സവാന്തരീക്ഷം തന്‍റെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള ഊര്‍ജ്ജം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ കാണാം. 'ഓണം ഒരു പ്രതീക്ഷയാണ്. നന്മകളിലേക്കും സ്‌നേഹബന്ധങ്ങളിലേക്കും കൂടുതൽ അടുക്കാമെന്നുള്ള പ്രതീക്ഷ. മാബലിയെ ചവിട്ടിത്താഴ്‌ത്തിയ വാമനനെ ആരാധിക്കുന്ന അന്തരീക്ഷത്തിലേക്ക് ഓണം മാറിയിട്ടുണ്ട്. വാമന വിജയം ആഘോഷിക്കണമെന്ന മട്ടിലായി. പണ്ട് മിക്കവാറും വീടുകളിൽ മാബലിയെ വച്ചിരുന്നു. അതൊരു സന്ദേശമാണ്. ഒരുപ്രതീകം. ആചാരങ്ങൾക്ക് പ്രാധാന്യം വരുമ്പോൾ ബന്ധങ്ങളിൽ അകലം കൂടും...' എന്ന് ആണയിട്ടു പറയുമ്പോള്‍ 90 വര്‍ഷം ഓണം ഉണ്ടതിന്‍റെ ഗരിമ ആ വാക്കുകളില്‍ കാണാം. ഒടുവില്‍, 'ജാതിക്കും മതത്തിനും അതീതമായി എല്ലാത്തരം ഭേദചിന്തകൾക്കുമപ്പുറം മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാകട്ടെ. അതിന്റെ വൈശിഷ്ട്യങ്ങളും നന്മകളും ഉണ്ടാകട്ടെ...' എന്നുകൂടെ പറഞ്ഞുവയ്ക്കുന്നു എം ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക