ലക്‌നൗ: യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ അധ്യാപിക മറ്റ് സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കില്ലെന്ന് കുടുംബം. നീതി ലഭിക്കില്ലെന്ന് അറിയാമെന്നും അതിനാല്‍ പരാതി കൊടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിയുടെ കുടുംബം അറിയിച്ചു. കുട്ടിയെ ഇനി ആ സ്‌കൂളിലേക്ക് അയക്കില്ലെന്നും അടച്ച ഫീസ് തിരികെ നല്‍കിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് മുഹമ്മദ് ഇര്‍ഷാദ് പറഞ്ഞു. 'എന്റെ മകന്‍ പാഠങ്ങള്‍ ഓര്‍ത്തുവെക്കാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് അധ്യാപിക പറയുന്നത്. എന്നാല്‍ മകന്‍ പഠനത്തില്‍ മിടുക്കനാണ്. അവന്‍ ട്യൂഷനും പോകുന്നുണ്ട്. എന്തിനാണ് അധ്യാപിക ഇങ്ങനെ പെരുമാറിയതെന്ന് മനസിലാവുന്നില്ല. അവരുടെ ഉളളില്‍ വിദ്വേഷമുണ്ട്. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന വെറുപ്പിന്റെ ഫലമാണിത്'- ഇര്‍ഷാദ് പറഞ്ഞു.
മകന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍നിന്ന് വന്നതെന്നും അവന്‍ മാനസികമായി തകര്‍ന്നെന്നും വിദ്യാര്‍ത്ഥിയുടെ മാതാവ് റുബീനയും പറഞ്ഞു. വിദ്യാര്‍ത്ഥികളെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന ശീലം ഈ അധ്യാപികയ്ക്കുണ്ടെന്നും പാഠഭാഗങ്ങള്‍ മറന്നതിന് തന്റെ കുടുംബത്തിലെ തന്നെ മറ്റൊരു കുട്ടിക്കും സമാന അവസ്ഥയുണ്ടായെന്നും റുബീന ആരോപിച്ചു. കഴിഞ്ഞ ദിവസം മുസഫര്‍നഗര്‍ കുബ്ബപ്പൂരിലെ നേഹാ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. കേവലം ഏഴുവയസു മാത്രം പ്രായമുളള മുസ്ലീം വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന അധ്യാപികയുടെ വീഡിയോയാണ് പുറത്തുവന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃപ്ത ത്യാഗി എന്ന അധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും മറ്റ് വിദ്യാര്‍ത്ഥികളോട് അവന്റെ മുഖത്തടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിലുളളത്. അധ്യാപികയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി വന്ന് കുട്ടിയുടെ മുഖത്തടിക്കുന്നതും, സഹപാഠിയെ അടിക്കാന്‍ മടിച്ചുനിന്ന വിദ്യാര്‍ത്ഥികളോട് ശക്തിയായി അടിക്കാന്‍ പറഞ്ഞ് അധ്യാപിക ശകാരിച്ച് ഭയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. മുസ്ലീം വിദ്യാര്‍ത്ഥികളെ താന്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യാറുണ്ടെന്ന് അധ്യാപിക പറയുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.