സര്‍ക്കാറിനെതിരായ വിമര്‍ശനത്തില്‍ മലക്കം മറിഞ്ഞ് കവി കെ സച്ചിദാനന്ദന്‍. പ്രത്യേക രീതിയില്‍ എഡിറ്റ് ചെയ്ത വീഡിയോ ആണ് യൂ ട്യൂബില്‍ വന്നതെന്നാണ് വിശദീകരണം. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
നേരത്തേ, ഇന്ത്യന്‍ എക്പ്രസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സിപിഎം നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെതിരേ സച്ചിദാനന്ദന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രണ്ടുതവണ ഭരണം കിട്ടുന്നതു പ്രസ്ഥാനത്തിന് അഹങ്കാരം നൽകുമെന്നും മൂന്നുതവണ കിട്ടുന്നതു പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അടുത്ത തവണ അധികാരത്തിൽ വരാതിരിക്കാൻ പ്രാർഥിക്കണമെന്നാണു താൻ സുഹൃത്തുക്കളായ സഖാക്കളോടു പറയാറുള്ളതെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു.
സച്ചിദാനന്ദന്‍റെ കുറിപ്പ്:
നമ്മുടെ മാദ്ധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിൻ്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാൻ രണ്ടു മണിക്കൂർ നീണ്ട ഇന്ത്യൻ എക്സ്പ്രസ്സ് അഭിമുഖത്തിൽ ചെയ്തത്. ഇന്നത്തെ ഇടതുപക്ഷത്തിൻ്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയും. അതിൻ്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തല ത്തിലാണ് ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥയെക്കുറിച്ച് ഞാൻ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസ്സമാണെന്ന് ബോദ്ധ്യമാ കുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക