കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ (പ്രവര്‍ത്തക സമിതി) തന്നെ ഉൾപ്പെടുത്തിയ കോൺഗ്രസ് നേതൃത്വത്തിന് നന്ദി പറഞ്ഞ് ശശി തരൂര്‍. കഴിഞ്ഞ 138 വർഷമായി പാർട്ടിയെ നയിക്കുന്നതിൽ പ്രവര്‍ത്തക സമിതി വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയിൽ സമിതിയുടെ ഭാഗമാകുന്നതിൽ അഭിമാനമുണ്ട്. അർപ്പണബോധമുള്ള സഹപ്രവർത്തകർക്കൊപ്പം പാർട്ടിയെ സേവിക്കാനുള്ള അവസരം നല്‍കിയ പ്രവര്‍ത്തകരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു. അവരെ കൂടാതെ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല. അവരുടെ പ്രവർത്തനമാണ് കോൺഗ്രസിനെ മുന്നോട്ട് നയിക്കുന്നത്. മെച്ചപ്പെട്ട ഒരു ഇന്ത്യയെ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ നമ്മളില്‍നിന്ന് ഏറ്റവും മികച്ചത് അർഹിക്കുന്നു - എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.
39 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ പരമോന്നത സംഘടന സമിതി പുനസംഘടിപ്പിച്ചത്. നിലവില്‍ പ്രവര്‍ത്തക സമിതി അംഗമായ കേരളത്തില്‍ നിന്നുള്ള എ കെ ആന്റണിയെ സമിതിയില്‍ നിലനിര്‍ത്തി. പ്രവര്‍ത്തകസമിതിയില്‍ ആറുപേര്‍ വനിതകളാണ്. രമേശ് ചെന്നിത്തല ഉള്‍പ്പെടെ 32 സ്ഥിര ക്ഷണിതാക്കളും, കൊടിക്കുന്നില്‍ സുരേഷ് അടക്കം 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സച്ചിന്‍ പൈലറ്റ്, ദീപക് ബാബ്റിയ, ഗൗരവ് ഗോഗോയ്, ജിതേന്ദ്ര സിങ്ങ് തുടങ്ങിയ പുതുതലമുറ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ നേതൃത്വവുമായി കലഹിച്ച ജി-23 നേതാക്കളില്‍ ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, മുകുള്‍ വാസനിക് എന്നിവരെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതാവായും പരിഗണിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. 19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. കേന്ദ്ര നേതൃത്വത്തിന്റെ നടപടിയില്‍ നീരസമുള്ള രമേശ് ചെന്നിത്തല, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.