ഇന്ന് സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു പേരും വയനാട്ടുകാരാണ്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ചെന്നൈയിൽ പോയി വന്ന വാഹനത്തിലെ ഡ്രൈവർക്ക് കോവിഡ് ബാധിച്ചു. ഇയാളുടെ അമ്മയ്ക്കും ഭാര്യക്കും പിന്നെ ക്ലീനറുടെ മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം, സംസ്ഥാനത്ത് ആർക്കും ഇന്ന് രോഗമുക്തിയില്ല.
ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. നിരീക്ഷണത്തിലുള്ളത് 21,342 പേരാണ്. 21,034 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്, 308 പേര്‍ ആശുപത്രികളിലും. ഇതുവരെ 33,800 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 33,265 എണ്ണത്തിനു രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് 1024 ടെസ്റ്റുകൾ നടത്തി. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പിൽ പെട്ട 2512 സാംപിളുകൾ പരിശോധിച്ചതിൽ 1979 നെഗറ്റീവ് റിസൽറ്റാണ്. കണ്ണൂർ- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസർഗോഡ്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതം എനിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം. ബാക്കി 4 ജില്ലകൾ നിലവില്‍ കൊവിഡ് മുക്തമാണ്.