തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വർദ്ധനയെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 2234 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരള പൊലീസ് ഓദ്യോഗിക വെബ്സൈറ്റിൽ നൽകിയ വിവരം അനുസരിച്ച് 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏറ്റവുമധികം പോക്സോ കേസുകൾ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 94 കേസുകളും റൂറല്‍ പരിധിയില്‍ 175 കേസുകളും ഉള്‍പ്പെടെ 269 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
അതേസമയം, പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം കെട്ടിക്കിടക്കുന്ന കേസുകളും കൂടിവരികയാണ്. 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിലായി ആകെ രജിസ്റ്റർ ചെയ്ത 10,580 കേസുകളിൽ 5,330 എണ്ണവും തീർപ്പാക്കാതെ തുടരുകയാണ്. ഈ അഞ്ചു വർഷത്തിനിടെ 599 കേസുകളിൽ മാത്രമാണ് പോക്സോ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരാവകാശ രേഖയില്‍നിന്നുള്ള വിവരങ്ങളാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരള പൊലീസ് ഓദ്യോഗിക വെബ്സൈറ്റിൽ നൽകിയ വിവരം അനുസരിച്ച് ഈ വര്‍ഷം ജൂലൈ മാസംവരെ മലപ്പുറത്തും എറണാകുളത്തും 255 പോക്സോ കേസുകൾ വീതം റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് 221, കൊല്ലം ജില്ലയില്‍ 196, പാലക്കാട് 170 , തൃശൂര്‍ 169, കോട്ടയം 144, കണ്ണൂര്‍ 137, ആലപ്പുഴ 122, കാസര്‍ഗോഡ് 102, ഇടുക്കി 96, വയനാട് 96, പത്തനംതിട്ട 91 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോക്സോ കേസുകളുടെ സ്ഥിതിവിവരം.