തിരുവനന്തപുരം: കേരളത്തിന് കിട്ടേണ്ട കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ യുഡിഎഫ് എംപിമാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡല്‍ഹിയിലെത്തിയാല്‍ ധനമന്ത്രി എംപിമാരെ കാണാറില്ലെന്നും ധനപ്രതിസന്ധി യുഡിഎഫ് എംപിമാരുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. 'ആരും യുഡിഎഫ് എംപിമാരെ ബന്ധപ്പെട്ടിട്ടില്ല. കഴിവുകേട് മറച്ചുവെക്കാനാണ് എംപിമാരെ കുറ്റപ്പെടുത്തുന്നത്. അത് കയ്യില്‍വെച്ചാല്‍ മതി'- പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഖജനാവില്‍നിന്ന് കോടികളുടെ നഷ്ടമാണ് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. സംസ്ഥാനത്തെ കടമെടുക്കാന്‍ സമ്മതിക്കുന്നില്ല. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതവും വരുമാനവും കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. ഇത് കേന്ദ്രത്തില്‍നിന്ന് വാങ്ങിയെടുക്കാന്‍ യുഡിഎഫ് എംപിമാര്‍ കൂടെനില്‍ക്കുന്നില്ല. എംപിമാര്‍ കേരളത്തിലെ ജനങ്ങളോട് വഞ്ചനാപരമായി പെരുമാറുകയാണ്. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ബിജെപിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ലമെന്റിലും മറ്റും കേരളത്തിനെതിരെ സംസാരിക്കാന്‍ അവര്‍ തയാറാവുന്നുണ്ട്'- എന്നായിരുന്നു കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.