വരും ദിവസങ്ങളിൽ കര്‍ണാടകയിലെ ഏതാനും ബിജെപി എംഎൽഎമാർ കോൺഗ്രസ് പാളയത്തിലേക്ക് കൂറുമാറാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയിലേക്കും ബംഗളൂരു സിവിൽ ബോഡിയായ ബിബിഎംപിയിലേക്കും അടുത്ത മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപിയെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകളാണ് കര്‍ണാടകയില്‍നിന്നും പുറത്തുവരുന്നത്. 2019-ൽ കോൺഗ്രസ് - ജെഡി എസ് സഖ്യ സര്‍ക്കാറിനെ കൂറുമാറി തകര്‍ത്ത കോൺഗ്രസ് എംഎല്‍എ-മാരില്‍ ഭൂരിഭാഗം പേരും തിരിച്ചുവരാന്‍ ഇപ്പോഴും സന്നദ്ധരാണ് എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ തിടുക്കത്തില്‍ ആരെയും പാര്‍ട്ടിയിലേക്ക് എടുക്കേണ്ട എന്ന നിലപാടിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. മുന്‍ കോണ്‍ഗ്രസ് നേതാവും യശ്വന്ത്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ-യുമായ എസ് ടി സോമശേഖര്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനോട് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം അറിയിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോമശേഖറിന്‍റെ നേതൃത്വത്തിലാണ് 2019-ല്‍ 14 കോൺഗ്രസ് എംഎല്‍എ-മാര്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായിരുന്നു എസ് ടി സോമശേഖര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോമശേഖറിനെ കൂടാതെ ശിവറാം ഹെബ്ബാർ, ബൈരതി ബസവരാജു, കെ ഗോപാലയ്യ (ജെഡിഎസ്) എന്നിവരും പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. ഈ എംഎൽഎമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്‍ ശിവകുമാറുമായും ചർച്ച നടത്തിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. തെറ്റ് തിരുത്തി ആരു വന്നാലും കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കുമെന്ന് ഈ സംഭവവികാസങ്ങളോട് പ്രതികരിച്ച ആഭ്യന്തര മന്ത്രി ജി പരമേശ്വര്‍ പറഞ്ഞു.