ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടെ ഭരണപക്ഷ അംഗങ്ങള്‍ ഉറങ്ങുന്നതിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ മോദി മറുപടി പ്രസംഗം നടത്തുന്നതിനിടെ ചില അംഗങ്ങള്‍ ഉറങ്ങുന്നതും മറ്റ് ചിലര്‍ മടുപ്പ് പ്രകടമാക്കുന്ന രീതിയില്‍ ഇരിക്കുന്ന ചിത്രങ്ങളുമാണ് വൈറലാകുന്നത്. ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം രണ്ടുമണിക്കൂറിലധികം നീണ്ടുപോയതോടെയാണ് ഭരണപക്ഷ അംഗങ്ങളില്‍ പലരും ഉറങ്ങിപ്പോയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഭരണപക്ഷ അംഗങ്ങള്‍ ഉറങ്ങുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സ്വന്തം എംപിമാര്‍ പോലും ഉറങ്ങിവീഴുന്ന തരത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ മോദിയെക്കൊണ്ട് പ്രതികരിപ്പിക്കുക എന്ന പ്രതിപക്ഷത്തിന്റെ ലക്ഷ്യം വിജയിച്ചു. മറുപടി പ്രസംഗം ആരംഭിച്ച് 90 മിനിറ്റ് പിന്നിടുമ്പോഴും നരേന്ദ്രമോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷം നിരന്തരം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കൂവെന്ന് ആവശ്യപ്പെട്ടിരുന്നു. തുർന്ന് പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അതിനുപിന്നാലെയാണ് നരേന്ദ്രമോദി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്.
'മണിപ്പൂര്‍ വിഷയം സംസാരിക്കുന്നതിലാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം. ആ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യാം. മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുളള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മുന്നോട്ടുപോവുകയാണ്. മണിപ്പൂരില്‍ എത്രയുംവേഗം സമാധാനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാജ്യം കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു'- എന്നാണ് നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞത്. രണ്ട് മണിക്കൂര്‍ 13 മിനിറ്റ് നടത്തിയ പ്രസംഗത്തില്‍ 5 മിനിറ്റ് 30 സെക്കന്‍ഡ് മാത്രമാണ് മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്.