ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു. ഇന്നുരാവിലെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അയോഗ്യത മാറിയതോടെ രാഹുൽ ഗാന്ധി ഇന്നുതന്നെ ലോക്‌സഭയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭ ചേരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചത്.
134 ദിവസങ്ങൾക്കുശേഷമാണ് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ കീഴ്‌ക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. അതിനുപിന്നാലെ രാഹുലിന്റെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്നും കോടതി വിധിയുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൂറത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുളളിൽ രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് സുപ്രീംകോടതി വിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും എംപി സ്ഥാനം പുനസ്ഥാപിക്കാൻ തയാറായിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചത്. ഇതോടെ മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുമ്പോൾ സഭയിൽ രാഹുൽ ഗാന്ധിയുമുണ്ടാകും.