ആർത്തവമുളള സ്ത്രീകൾ മുറിക്കു പുറത്തിറങ്ങരുതെന്നും ഒന്നിലും തൊടരുതെന്നുമൊക്കെ പറയുന്ന കാലം കഴിഞ്ഞെങ്കിലും ആർത്തവം അശുദ്ധിയാണെന്നും ആ വാക്ക് ഉച്ചത്തിൽ പറയാൻ പാടില്ലെന്നുമൊക്കെ ചിന്തിക്കുന്ന ഒരു ജനത ഇപ്പോഴും നമുക്കിടയിലുണ്ട്. അവർക്കിടയിൽ വ്യത്യസ്തനാവുകയാണ് ഉത്തരാഖണ്ഡുകാരനായ ജിതേന്ദ്ര ഭട്ട്. മകളുടെ ആദ്യ ആർത്തവം പ്രിയപ്പെട്ടവരെ അറിയിച്ചും കേക്ക് മുറിച്ചുമാണ് ഈ പിതാവ് ആഘോഷമാക്കിയത്. 'ഹാപ്പി പീരിയഡ് രാഗിണി' എന്നെഴുതിയ ചുവന്ന നിറത്തിലുളള കേക്കാണ് അദ്ദേഹം മകൾക്കായി ഓർഡർ ചെയ്തത്. ഇത് വളരെ സ്വാഭാവികമായ കാര്യമാണെന്നും പേടിക്കാനോ നാണിക്കാനോ ഒന്നുമില്ലെന്നും മകൾ മനസിലാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആഘോഷപരിപാടി സംഘടിപ്പിച്ചതെന്ന് സംഗീതാധ്യാപകൻ കൂടിയായ ജിതേന്ദ്ര ഭട്ട് പറഞ്ഞു. ആർത്തവാഘോഷത്തിന്റെ ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.
'ഞാൻ ചെറുതായിരുന്നപ്പോൾ മാസത്തിൽ ചില ദിവസങ്ങളിൽ അമ്മയ്ക്കും സഹോദരിമാർക്കും അമ്മായിക്കുമൊന്നും വീട്ടിനകത്തേക്ക് പ്രവേശനമില്ലായിരുന്നു. മുള കൊണ്ട് കെട്ടിയ ചെറിയൊരു കുടിലിലാണ് അവർ താമസിച്ചിരുന്നത്. മുള കിട്ടിയില്ലെങ്കിൽ പശുക്കൾക്കൊപ്പം തൊഴുത്തിൽ കഴിയേണ്ടിവരുമായിരുന്നു. അമ്മയെ ആ സമയത്ത് തൊടാൻ പോലും കഴിയില്ലായിരുന്നു. ഒരു ദിവസം ആർത്തവസമയത്ത് എനിക്ക് അമ്മായിയുടെ അടുത്ത് പോകേണ്ടിവന്നു. അതിന് അവർ എന്നോട് ദേഷ്യപ്പെടുകയും ശുദ്ധിയാവാൻ ഗോമൂത്രം തളിക്കുകയും ചെയ്തു. ഓരോ തവണ ചോദിക്കുമ്പോഴും അവർ അശുദ്ധയാണെന്നാണ് എന്നോട് എല്ലാവരും പറഞ്ഞത്.
അന്ന് എനിക്കത് മനസിലായില്ല. പിന്നീട് പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് പീരിയഡ്‌സ് എന്താണെന്ന് എനിക്ക് മനസിലായത്. ആർത്തവ സമയത്ത് സ്ത്രീകളെ ഇങ്ങനെ മാറ്റിനിർത്തുന്നതിനോട് എനിക്ക് ദേഷ്യംതോന്നി. അന്ന് എന്റെ പതിനാറാം വയസിൽ ഉറപ്പിച്ചതാണ് ഈ വിവേചനം അവസാനിപ്പിക്കുമെന്ന്. മകൾക്ക് ആദ്യ ആർത്തവമുണ്ടായപ്പോൾ അത് ആഘോഷിക്കാൻ ഞാൻ തീരുമാനിച്ചു. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ് വിളിച്ചത്.
പലരും ഇതൊക്കെ ആഘോഷിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു. കേക്കിൾ ഹാപ്പി പീരിയഡ്‌സ് എന്ന് എഴുതാൻ പറഞ്ഞപ്പോൾ ആദ്യം ഒന്നമ്പരന്നെങ്കിലും ഇതൊരു തുടക്കമാവട്ടെ എന്നാണ് കടക്കാരൻ പറഞ്ഞത്. പാർട്ടിക്ക് വരുമ്പോൾ ഗിഫ്റ്റായി സാനിറ്ററി പാഡുകൾ മാത്രം കൊണ്ടുവന്നാൽ മതിയെന്ന് എല്ലാവരോടും പറഞ്ഞു. മകൾക്ക് ആദ്യം നാണക്കേടു തോന്നിയെങ്കിലും പിന്നീടത് ശരിയായി. ആർത്തവം നാണക്കേടായി അവൾക്ക് തോന്നാതിരിക്കാനാണ് ഞാനിത് ചെയ്തത്. ഈ ചിന്താഗതി മാറുമ്പോൾ സമൂഹം മുന്നോട്ടുചലിക്കുകയാണ് ചെയ്യുന്നത്'- ജിതേന്ദ്ര ഭട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക