മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ഉൾപ്പടെ എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്.ഐ കൃഷ്ണലാൽ, കോൺസ്റ്റബിൾമാരായ മനോജ് കെ, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യൂ, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.
താമിർ ക്രൂരമർദനത്തിനിരയായതായാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ടിലെ സൂചനകൾ. ശരീരത്തിൽ ഇരുപതോളം പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ആമാശയത്തിൽനിന്ന് നേരിയ മഞ്ഞ നിറമുള്ള ദ്രാവകം അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി. അമിതമായ അളവിലുള്ള മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതാണ് മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്. ഹൃദയധമനികളിൽ നല്ലൊരു ശതമാനവും അടഞ്ഞനിലയിലായിരുന്നു. തുടർച്ചയായുള്ള മയക്കുമരുന്നുപയോഗം കാരണം ഉണ്ടായ നീർക്കെട്ടും പ്രശ്‌നമായി.
അതേസമയം, താമിറിന് മർദനമേറ്റത് പോലീസ് കസ്റ്റഡിയിലാകുന്നതിന് മുൻപാണോ ശേഷമാണോ എന്ന കാര്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും. ബുധനാഴ്ച താനൂർ സ്റ്റേഷനിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം, താമിറിനെ സ്റ്റേഷനകത്ത് കിടത്തിയതെന്ന് കരുതുന്ന കട്ടിലിൽനിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. സംസ്ഥാന ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.