കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് തർക്കം രൂക്ഷമായതോടെ മുന്നറിയിപ്പുമായി പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണം. കോൺഗ്രസ് ദീർഘമായി പ്രതിപക്ഷത്ത് നിൽക്കുകയാണ്. നമ്മുടെ തലയിൽ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാർക്സിസ്റ്റ് പാർട്ടി വിശ്വരൂപം നടത്തുകയാണ്. അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണ്. കേരളത്തിൽ നമ്മളെ വിശ്വസിച്ച് നിൽക്കുന്നവരുണ്ട്. ജനങ്ങൾ ഭരണമാറ്റം തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഈ പ്ലാറ്റ്ഫോം അതിലേക്ക് പറ്റുന്ന രീതിയിൽ മാറ്റിയെടുക്കുക എന്നുള്ളത് നമ്മുടെ കടമയാണ് എന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായത്. കെ സി വേണുഗോപാൽ പക്ഷം പട്ടിക ഹൈജാക്ക് ചെയ്‌തെന്നായിരുന്നു ഗ്രൂപ്പുകളുടെ ആക്ഷേപം. മുൻ കെപിസിസി പ്രസിഡന്റുമാരായിരുന്ന രമേശ് ചെന്നിത്തല, എം എം ഹസൻ, കെ മുരളീധരൻ മുതലായ നേതാക്കളുമായി പട്ടിക തയാറാക്കുന്ന ഘട്ടത്തിൽ കൂടിയാലോചന നടത്തണമെന്ന് ചിന്തൻ ശിബിറിൽ ഉൾപ്പെടെ നിർദേശം ഉയർന്നിരുന്നു. എന്നാൽ 230 ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിൽ യാതൊരുവിധ കൂടിയാലോചനയും നേതാക്കളുമായി നടത്തിയിരുന്നില്ലെന്ന് ഗ്രൂപ്പുകൾ ആരോപിക്കുന്നു. എ, ഐ ഗ്രൂപ്പുകൾക്ക് പുറമേ ശശി തരൂർ വിഭാഗത്തിനും ഈ വിഷയത്തിൽ പരാതിയുണ്ട്. തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും വിശദീകരിച്ച് ഗ്രൂപ്പുകൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തയച്ചിട്ടുമുണ്ട്.