കര്‍ണാടകയില്‍ ഈ വര്‍ഷം വികസന പദ്ധതികള്‍ ഒന്നും നടപ്പിലാക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോണ്‍ഗ്രസ് ഉറപ്പു നല്‍കിയ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. സ്വാഭാവികമായും വലിയ സാമ്പത്തിക ഞെരുക്കം അതുമൂലം ഉണ്ടാകും. അതിനാല്‍ വന്‍കിട പദ്ധതികള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കാം എന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. എം എല്‍ എമാര്‍ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ സ്ഥലംമാറ്റം അടക്കം തങ്ങള്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് ചില കോൺഗ്രസ് എം.എൽ.എമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയിരുന്നു. മന്ത്രിമാരുടെ കാര്യത്തിലും അവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചില വിഷയങ്ങൾ ചർച്ച ചെയ്യാൻ എംഎൽഎമാർ നിയമസഭാ കക്ഷി യോഗം ആവശ്യപ്പെട്ടത് ശരിയാണ്, കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.
അതേസമയം, പുതുതായി അധികാരത്തിലെത്തിയ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഡി കെ ശിവകുമാർ പറഞ്ഞിരുന്നു. പുതിയ സർക്കാരിനെതിരെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ചില വ്യക്തികൾ ഗൂഢാലോചന നടത്തുകയാണ്. സർക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ വേണ്ടി മാത്രം സിംഗപ്പൂരിലേക്ക് പറന്നവരെ കുറിച്ച് തന്റെ പക്കൽ വിവരമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനിടെയാണ് മന്ത്രിമാര്‍ സഹകരിക്കുന്നില്ലെന്ന പരാതിയുമായി 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേതൃത്വത്തിന് പരാതി നല്‍കിയത്.